വയനാട് ഡിസിസി മുന്‍ സെക്രട്ടറി ഒ.എം.ജോര്‍ജ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടോട്ടിലിനെതിരെയാണ് കേസെടുത്തത്. ഉമ്മര്‍ ഒളിവിലാണ്.
ഡിസിസി മുൻ സെക്രട്ടറിയും ബത്തേരി പഞ്ചായത്തു മുൻ പ്രസിഡന്റുമായ ഒ.എം ജോര്ജ്ജിനെ രക്ഷിക്കാൻ ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ കൂടിയായ ഉമ്മര്‍ കോണ്ടോട്ടില്‍ പണം വാഗ്ദാനം ചെയ്തെന്നു പെണ്കുട്ടിയുടെ മാതാപിതാക്കള്‍ തുടക്കത്തില്‍ തന്നെ ആരോപിച്ചിരുന്നു . എന്നാൽ മാതാപിതാക്കളൾ കേസുമായി മുന്നോട്ടുപോവുകയായിരുന്നു .ഒളിവിലായിരുന്ന ജോർജ് കീഴടങ്ങിയിട്ടും ഉമ്മറിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചു മാതാപിതാക്കൾ പോലീസിനെതിരെ രംഗത്തെത്തി . എന്നാൽ ഉമ്മറിനെ അറസ്റ്റു ചെയ്യാൻ പര്യാപ്തമായ മൊഴിയില്ല എന്നായിരുന്നു പൊലീസ് വാദം .
പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ഇന്നലെ വീണ്ടും പൊലീസ് മൊഴിയെടുത്തു . ഉമ്മർ ഭീഷണിപ്പെടുത്തിയെന്നും ഭയം കാരണമാണ് പുറത്തു പറയാതിരുന്നതെന്നും മാതാപിതാക്കളുടെ പുതിയ മൊഴിയിലുണ്ട് . തുടർന്നാണ് കേസെടുത്തത് . ഉമ്മർ ഇപ്പോൾ ഒളിവിലാണ് .നേരത്തെ അറസ്റ്റിലായ ഒഎം ജോർജ് ഈ മാസം 19 വരെ റിമാൻഡിലാണ് . ജോർജിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല‍്കുമെന്ന് പൊലീസ് അറിയിച്ചു .