യുവതിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയച്ച സംഭവത്തിൽ, എസ്എഫ്ഐ നേതാവ് അൻസിഫ് അബുവിനെ പുറത്താക്കാൻ തീരുമാനിച്ചെന്ന് സംഘടന.
ജില്ലാ കമ്മിറ്റിയോഗം ചേര്‍ന്ന് അന്‍സിഫിനെ മുഴുവൻ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചെന്ന് എസ്എഫ്ഐ നേതാവ് സച്ചിൻ കുര്യാക്കോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ്: എസ് എഫ് ഐ പെരുമ്പാവൂർ ഏരിയ ജോയിൻ സെക്രട്ടറി അൻസിഫ് അബുവിനെതിരായി വന്ന ആരോപണം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഗൗരവമായി കാണുകയും അടിയന്തരമായി ജില്ലാ കമ്മിറ്റി യോഗം ചേർന്നു തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുന്നതിനും തീരുമാനിച്ചു.എല്ലാ കാലവും സ്ത്രീകൾക്കെതിരായ അക്രമണങ്ങളിൽ ശക്തമായ നിലപാട് എടുത്തിട്ടുള്ള പ്രസ്ഥാനമാണ് SFI. ഇ കാര്യത്തിലും അതെ നിലപാട് തന്നെയാണ് സംഘടനക്കുള്ളത്.
എസ് എഫ് ഐ പെരുമ്പാവൂർ ഏരിയ ജോയിൻ സെക്രട്ടറി അൻസിഫ് അബുവിനെതിരെ കഴിഞ്ഞ ദിവസമാണ് എറണാകുളം സ്വദേശിയായ യുവതി രംഗത്തുവന്നത്. അൻസിഫ് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ യുവതി പുറത്തുവിട്ടിരുന്നു. ഇതോടെ സിപിഎം നേതാക്കൾ വീട്ടിലെത്തുകയും ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പറഞ്ഞു.
വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന ഫീഡ്നോളി എന്ന ആപ്പ് വഴിയാണ് അൻസിഫ് സന്ദേശങ്ങളയച്ചത്. പിന്നാലെ അയാൾ മെസ്സെഞ്ചറിലെത്തി ആ സന്ദേശങ്ങളയച്ചത് താനാണെന്ന് വെളിപ്പെടുത്തി. ഇതില്‍ ദുരുദ്ദേശമുണ്ടെന്ന് യുവതി പറയുന്നു.
ലൈംഗികച്ചുവയുള്ള സന്ദേശമയച്ച് എസ്എഫ്ഐ നേതാവ്; പരസ്യപ്പെടുത്തിയപ്പോൾ ഭീഷണി