ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ട സ്പീച്ച് പ്രോസസർ തിരികെ ലഭിക്കാത്തതിനാൽ നിശബ്ദതയുടെ ലോകത്ത് നിസഹായതോടെ രണ്ടുവയസുകാരി. കണ്ണൂർ പെരളശേരി സ്വദേശികളായ കെ.പി.രാജേഷ് അജിത ദമ്പതികളുടെ മകൾ നിയയുടെ കോക്ലിയാർ ഇംപ്ലാന്റിന്റെ സ്പീച്ച് പ്രോസസറാണ് കോഴിക്കോടേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടത്.
ജന്മനാ കേൾവിശേഷിയില്ലാത്ത നിയയ്ക്ക് അനുഗ്രഹമായാണ് നാല് മാസംമുൻപ് കോക്ലിയാർ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ കേൾവി ലഭിച്ചത്. ആഴ്ചയിൽ മൂന്ന് തവണ കോഴിക്കോട് പോയി സ്പീച്ച് തെറപ്പിയും ചെയ്തിരുന്നു. ഇങ്ങനെ ശബ്ദങ്ങൾ തിരിച്ചറിഞ്ഞ് പഠിക്കാൻ തുടങ്ങുന്നതിനിടയിലാണ് വിധി മറ്റൊരു രൂപത്തിലെത്തിയത്. അമ്മയ്ക്കൊപ്പം കോഴിക്കോടേക്കുള്ള യാത്രാമധ്യേ ബാഗിൽ സൂക്ഷിച്ച സ്പീച്ച് പ്രോസസർ നഷ്ടമായി. അതോടെ നിശബ്ദതയുടെ പഴയ ലോകത്തേക്ക് നിയയെത്തി.
പുതിയത് വാങ്ങാൻ നാലുലക്ഷത്തിലധികം രൂപ വേണം. ദിവസവരുമാനക്കാരനായ മാതാപിതാക്കൾക്ക് അതിനുള്ള സാമ്പത്തിക ശേഷിയും ഇല്ല. സ്പീച്ച് പ്രോസസർ ലഭിക്കുന്നവരോ പുതിയത് വാങ്ങിനല്‍കാന്‍ സന്‍മന്‍സുള്ളവരോ ഈ കാണുന്ന വിലാസത്തിൽ ബന്ധപ്പെടണമെന്നാണ് മാതാപിതാക്കളുടെ അപേക്ഷ.
കെ.പി.രാജേഷ്
രൂപാ നിവാസ്
പെരളശേരി, ചോരക്കളം
പൊതുവാച്ചേരി പി.ഒ
കണ്ണൂര്‍ (ജില്ല)
Mob.9847746711