കോളജുകളിൽ ശമ്പളമില്ലാതെ സേവനം ചെയ്ത് സംസ്ഥാനത്തെ മൂവായിരത്തോളം ഗസ്റ്റ് അധ്യാപകർ. ഉത്തരവുകൾ നടപ്പാക്കുന്നതിലെ വീഴ്ചയും ബില്ലുകൾ കൈമാറുന്നതിലെ കാലതാമസവുമാണ് ശമ്പളം മുടങ്ങാൻ കാരണം.
കഴിഞ്ഞ ജൂൺമാസം മുതൽ ഒരു രൂപ വേതനം വാങ്ങാതെയാണ് അധ്യാപകർ പഠിപ്പിക്കുന്നത്. നാലുവർഷത്തോളം ശമ്പളം ലഭിക്കാതെ വന്നതോടെ അധ്യാപകർ സംഘടിച്ചു. ഇതിനെ തുടർന്ന് 2017 ഡിസംബറിലാണ് ശമ്പള വിതരണം തുടങ്ങിയത്. സ്ഥിരം അധ്യാപകരുടെ അതേ ജോലികൾ ചെയ്യുന്ന ഗസ്റ്റ് അധ്യാപകരെ ദുരിതത്തിലാക്കിയാണ് വീണ്ടും ശമ്പളം മുടക്കിയത്.
കോളജുകളിൽനിന്ന് ബില്ലുകൾ അയക്കാൻ വൈകുന്നതും അധ്യാപകർക്ക് അനുകൂലമായി യുജിസിയും സർക്കാരും പുറത്തിറക്കിയ ഉത്തരവുകൾ നടപ്പാക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഗസ്റ്റ് അധ്യാപകർക്ക് പകരം സ്ഥിരം അധ്യാപകരെ നിയമിക്കുന്ന നടപടികളും വൈകുകയാണ്.