ദുപ്പട്ടയും കയറും കുരുക്കിട്ടു മുറുക്കി; പെൺകുട്ടിയോട് ചെയ്തത് കൊടുംക്രൂരത

kottayam-murder-case
SHARE

പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതി അജേഷ്, പെൺകുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. പീഡിപ്പിക്കാനുള്ള ശ്രമത്തെ എതിർത്തതിനെ തുടർന്ന് പെൺ‌കുട്ടിയുടെ കഴുത്തിൽ ദുപ്പട്ടയും കയറും കുരുക്കിട്ടു മുറുക്കി അബോധാവസ്ഥയിലാക്കി. ദുപ്പട്ടയും കയറും കുരുക്കിട്ടു മുറുക്കിയതോടെ ശ്വാസം മുട്ടിയാണു പെൺകുട്ടി മരിച്ചതെന്നും അജേഷ് വെളിപ്പെടുത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ മാലം കുഴിനാഗനിലത്തിൽ അജേഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്നു സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. രാസപരിശോധനാ ഫലം വന്നതിനു ശേഷമേ ലൈംഗിക പീഡനം സംബന്ധിച്ച് കൃത്യമായ തെളിവുകൾ ലഭിക്കുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു. 

മരണം ഉറപ്പാക്കിയ ശേഷം വാഴത്തോപ്പിലേക്ക് മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയി മണ്ണിട്ടു മൂടി. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അരീപ്പറമ്പ് ചെന്നിക്കര ഹോളോബ്രിക്സ് കമ്പനിയുടെ പിന്നിൽ നിന്നു കണ്ടെടുത്തതോടെയാണ് കൊടും ക്രൂരത പുറംലോകം അറിഞ്ഞത്. മൃതദേഹം ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കഴുത്തിലും മുഖത്തും തലയിലും മുറിവുകളുണ്ടെന്നും കണ്ടെത്തി. ശാരീരിക പീഡനത്തിന്റെ സൂചനകളുമുണ്ട്.

സ്ത്രീകളുമായി വഴിവിട്ടു ബന്ധം പുലർത്തിയിരുന്ന അജേഷ് പെൺകുട്ടിയുടെ പിതാവിന്റെ പരിചയക്കാരനുമായിരുന്നു. ഇവർ ഒരുമിച്ചിരുന്നു നേരത്തേ മദ്യപിച്ചിരുന്നതായും അജേഷ് മൊഴി നൽകി. പെൺകുട്ടിയെ മൊബൈൽ വഴി പതിവായി വിളിച്ചിരുന്ന അജേഷ് ഇടക്കാലത്ത് ഇത് നിർത്തിയിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപാണ് പ്രണയം നടിച്ചു വീണ്ടും വിളി തുടങ്ങിയത്. 

വ്യാഴാഴ്ച ഉച്ചയോടെ ഫോണിൽ വിളിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഡ്രൈവറായി ജോലി നോക്കുന്ന ഹോളോബ്രിക്സ് സ്ഥാപനത്തിലെ മുറിയിലെത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. മൃതദേഹം ഈ മുറിയിലൊളിപ്പിച്ച ശേഷം പുറത്തു പോയ അജേഷ് രാത്രിയിൽ തിരികെ വന്നു കുഴിച്ചു മൂടുകയായിരുന്നു. പെൺകുട്ടിയെ കുഴിച്ചു മൂടിയ ശേഷം പിറ്റേദിവസവും അജേഷ് ഡ്രൈവർ ജോലി തുടർന്നു. പെൺകുട്ടിയെ കാണാതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എസ്ഐ.അനൂപ് ജോസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

MORE IN KERALA
SHOW MORE