'ദിലീപിനെപ്പോലെ നാറാന്‍ ആണോ'; നടിയുടെ ഭീഷണി; ബ്ലാക്ക്മെയിലിങ് ഇങ്ങനെ

blackmailing-phone-kochi-new
SHARE

കൊച്ചിയില്‍ സിനിമാനിര്‍മാതാവ് നടിയെ പീഡിപ്പിച്ചുവെന്ന കേസ്, പണത്തിനായുള്ള ബ്ലാക്ക്മെയില്‍ ആണെന്ന് സംശയിക്കാവുന്ന തെളിവുകള്‍ പുറത്ത്. പോലീസിൽ പരാതി നൽകിയ ശേഷം പ്രതിയായ നിർമാതാവിനെ നടി ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചു. ആറുകോടിയാണ് ഡിമാൻഡ്. ഇതടക്കം രേഖകൾ പരിശോധിച്ചാണ് പ്രതിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അടുത്ത സിനിമയില്‍ നല്ല വേഷം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഫ്ലാറ്റില്‍ വിളിച്ചുവരുത്തി പീ‍ഡിപ്പിച്ചെന്നായിരുന്നു നടിയുടെ പരാതി. 

വൈശാഖ് രാജൻ നിർമിച്ച് 2015ൽ പുറത്തിറങ്ങിയ ചങ്ക്സ് എന്ന സിനിമയിൽ ഏതാനും സീനിൽ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. നടിയുടെ പരാതിയില്‍ എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇതിന് തൊട്ടുമുന്പും ശേഷവുമായി ഇരുവരും തമ്മിൽ ഫോണിൽ നടത്തിയ സംഭാഷണങ്ങള്‍ ഇങ്ങനെ: 

നിര്‍മാതാവ്: കാശല്ലേ വേണ്ടത്, അല്പം കാത്തിരിക്കണം, തരാം, ഉണ്ടാക്കണം, തരില്ല എന്ന് പറഞ്ഞില്ലല്ലോ 

നിനക്ക് പണമല്ലേ ആവശ്യം എന്നു ചോദിക്കുമ്പോൾ ഫിലിമിന്റെ കാര്യമല്ലേ അങ്ങനെ പറ ..... എനിക്കറിയാം ഫിലിമിന്റെ കാര്യമാണെന്ന് നടി (അതായത്, പ്രതിയായ നിർമാതാവ്  മുൻകൂർ ജാമ്യഹർജി വഴി കോടതിയെ അറിയിച്ചത് പോലെ പണത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ നേരത്തെ ചർച്ച തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ  തുടർച്ചയാണ് ഇക്കേട്ടത്. കേസിൽ നിന്ന് പിന്മാറാൻ ആറുകോടിയാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. എന്നാൽ പണം എന്നോ രൂപ എന്നോ പറയാതിരിക്കാൻ വളരെ ശ്രദ്ധിച്ചാണ് സംസാരം.)

എന്നിട്ടും വിലപേശലിനൊടുവിൽ പലപ്പോഴും ആ ജാഗ്രത കൈവിട്ടുപോകുന്നത് കാണാം.  തുക സമയത്ത് നൽകാതെ വൈകിച്ചാൽ 

'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ' എന്ന് നടിയുടെ ഭീഷണി. 

ഇതടക്കമുള്ള സംഭാഷണങ്ങളും പരാതിക്കാരിയും നിർമാതാവുമായുള്ള വാട്‌സ്ആപ്പ് മെസേജുകളും പരിശോധിച്ചാണ് എറണാകുളം കോടതി കഴിഞ്ഞയാഴ്ച പ്രതി വൈശാഖ് രാജന് മുൻകൂർ ജാമ്യം അനുവദിച്ചത്. ജഡ്ജി കൗസർ ഇടപ്പകത്ത് ഉത്തരവിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇങ്ങനെ. 2017 ജൂലൈയിൽ നടന്നതായി പരാതിയിൽ പറയുന്ന പീഡനം പോലീസിൽ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം. ഇക്കാലത്തിനിടയിൽ ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നതായി വാട്സ്ആപ് മെസേജുകളിൽ നിന്ന് മനസിലാക്കാം. 

പലപ്പോഴും നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പരാതിക്കാരി തന്നെ നിർമാതാവിനെ ക്ഷണിക്കുന്നതും മെസേജുകളിൽ കാണാം. പരാതിയിൽ പറയുന്നത് പ്രകാരം പീഡനം നടന്ന ശേഷമാണിതെല്ലാം. ഇതിനൊപ്പം ഫോണിലെ സംഭാഷണം കൂടി കേട്ട കോടതി,, പണം ആവശ്യപ്പെട്ടുള്ള ഭീഷണിയാണത് എന്നാണ് മനസിലാകുന്നത് എന്നുതന്നെ ഉത്തരവിൽ പറയുന്നു.

പീഡനം നടന്നതായി പരാതിയിൽ പറയുന്ന 2017 ഏപ്രിൽ അവസാന ആഴ്ചയിൽ വൈശാഖ് രാജൻ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റ് കൂടി പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ഇതും പരിശോധിച്ച കോടതി, പരാതിക്കാരിയെ വിശ്വസിക്കാൻ കഴിയില്ലെന്ന് തന്നെ തെളിച്ചുപറഞ്ഞാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

MORE IN KERALA
SHOW MORE