കൂടം കൊണ്ട് തലയ്ക്കടിച്ചു; നായാട്ട് കത്തി കൊണ്ട് കുത്തി; അതിക്രൂരം

idukki-murder-chinnakanal
SHARE

ഇടുക്കി ചിന്നക്കനാൽ നടുപ്പാറയിൽ ഏലത്തോട്ടം ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ എസ്റ്റേറ്റ് സൂപ്പർവൈസർ കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ (36) മൂന്നാമതൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തിരുന്നതായി പൊലീസ്. ബോബിനെ സഹായിച്ചതിന് അറസ്റ്റിലായ ചേരിയാർ കറുപ്പൻ കോളനി സ്വദേശി ഇസ്രബേലിനെ കൊലപ്പെടുത്താനായിരുന്നു ബോബിന്റെ പദ്ധതി. ഇസ്രബേലിന്റെ ഭാര്യ കപിലയുമായി ബോബിൻ അടുപ്പത്തിലായിരുന്നു. സ്റ്റോറിലെ ഏലയ്ക്ക മോഷ്ടിച്ച് വിറ്റു കിട്ടുന്ന പണവുമായി മധുരയിൽ പോയി കപിലയുമൊത്തു ജീവിക്കാനും ബോബിൻ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കേസിൽ ബോബിനെ സഹായിച്ചതിന് ഇസ്രബേലിനെയും ഭാര്യ കപിലയെയും പൊലീസ് രണ്ടു ദിവസം മുൻപ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്.

രജനീകാന്തിന്റെ പുതിയ ചിത്രമായ ‘പേട്ട’ കണ്ട ശേഷം തിയറ്ററിൽ നിന്നു പുറത്തിറങ്ങിയപ്പോൾ.  മധുരയിലെ തിയറ്ററിനു മുന്നിൽ വച്ചായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച ബോബിൻ മൊബൈൽ ഫോൺ ഓൺ ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 10.30നു ബോബിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരുച്ചിറപ്പള്ളിയാണു കാണിച്ചത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ്, രാജാക്കാട്, ശാന്തൻപാറ എസ്ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ 2 സംഘങ്ങളായി തിരിഞ്ഞ് തിരുച്ചിറപ്പള്ളിയിലെത്തി. അവിടെ എത്തിയപ്പോൾ ബോബിന്റെ മൊബൈൽ ഫോൺ തേനി ലൊക്കേഷൻ കാണിച്ചു. അന്വേഷണസംഘം തിരികെ തേനിയിലെത്തി. 

അന്വേഷണ സംഘം തേനിയിലെത്തിയപ്പോൾ ബോബിന്റെ മൊബൈൽ സിഗ്നൽ പഴനിയാണ് കാണിച്ചത്. പഴനിയിൽ അന്വേഷണ സംഘമെത്തിയപ്പോൾ ലൊക്കേഷൻ മധുരയാണ് കാണിച്ചത്.  അന്വേഷണസംഘം മധുരയിലെത്തി മൂന്നായി വഴി പിരിഞ്ഞു. 2 മണിക്കൂർ ഒരേ ലൊക്കേഷനിൽ സിഗ്നൽ നിന്നതോടെ പൊലീസ് ഉറപ്പിച്ചു– പ്രതി മുറിയെടുത്തിട്ടുണ്ട്; അല്ലെങ്കിൽ സ്ഥലത്തെ ഏതോ തിയറ്ററിലുണ്ട്. ആശുപത്രികൾ, ലോഡ്ജുകൾ, തിയറ്ററുകൾ എന്നിവ പരിശോധിച്ചു. ഇതിനിടയിലാണ് തിയറ്ററിൽ നിന്ന് ഇറങ്ങിയ വന്ന പ്രതി അന്വേഷണസംഘത്തിന്റെ മുന്നിൽ പെട്ടത്.തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2 ദിവസം മധുരയിൽ തങ്ങാനും ഇടതു കൈയിലേറ്റ പരുക്ക് സ്ഥലത്തെ ആശുപത്രിയിൽ പരിശോധിച്ച ശേഷം തമിഴ്നാട് വിടാനുമായിരുന്നു പ്രതിയുടെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു. 

ഏലത്തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസ് (രാജേഷ്–40), തൊഴിലാളി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യ (55) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ബോബിനെ വ്യാഴാഴ്ച രാത്രി മധുരയിൽ നിന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. ഒരടി നീളമുള്ള നായാട്ട് കത്തി ഉപയോഗിച്ചാണു ജേക്കബിനെ കൊലപ്പെടുത്തിയതെന്നും കൂടം കൊണ്ടു തലയ്ക്കടിച്ചും കമ്പി വടി കൊണ്ടും, തോക്കിന്റെ പാത്തി കൊണ്ടും അടിച്ചുമാണു മുത്തയ്യയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ആദ്യം മുത്തയ്യയെയും പിന്നീട് ജേക്കബിനെയുമാണു കൊലപ്പെടുത്തിയത്. മുത്തയ്യയും ബോബിനും തമ്മിൽ അര മണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി.

രണ്ടര മാസം മുൻപാണു കപിലയെ ബോബിൻ കുരുവിളാസിറ്റിയിലെ ആശുപത്രിയിൽ വച്ച് ആദ്യം കണ്ടത്. കുട്ടിക്കു മരുന്നു വാങ്ങാനാണ് കപില ആശുപത്രിയിൽ എത്തിയത്. അന്ന് ഇരുവരും പരിചയപ്പെട്ട ശേഷം ബോബിൻ ഫോൺ നമ്പർ വാങ്ങി. പിന്നീട് കപിലയുടെ സുഹൃത്താണെന്ന പേരിൽ ഇസ്രബേലിനെയും ഫോണിൽ വിളിച്ച് പരിചയപ്പെട്ടു. പിന്നീട് പല തവണ ബോബിൻ ഇവരുടെ വീട്ടിലെത്തി. ഒറ്റയ്ക്കാണു കൊലപാതകങ്ങൾ നടത്തിയതെന്നു ബോബിൻ സമ്മതിച്ചു. കപിലയും ബോബിനും തമ്മിലുള്ള അടുപ്പം ഇസ്രബേലിന് അറിയില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ജേക്കബ് വർഗീസിനെ കുത്തുന്നതിനിടെ ബോബിന്റെ ഇടതു കൈയ്ക്കു മുറിവേറ്റതിനാലാണു, ഇസ്രബേലിനെ കൊലപ്പെടുത്തുന്ന പദ്ധതി ഉപേക്ഷിച്ചത്. തമിഴ്നാട്ടിലേക്ക് രക്ഷപെട്ടതിന് ശേഷം കപിലയെ ഫോണിൽ വിളിച്ച് വരുത്താനായിരുന്നു തീരുമാനം. മധുരയിലെത്തുന്ന കപിലയുമായി വേളാങ്കണ്ണിയിലേക്ക് പോകാനും പദ്ധതിയിട്ടു. ബോബിൻ കപിലയെ ഫോണിൽ വിളിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇവരുടെ ഫോൺ കസ്റ്റഡിയിൽ വാങ്ങി.

MORE IN KERALA
SHOW MORE