നിപവൈറസ് പ്രതിരോധം നേട്ടമായി ആഘോഷിക്കുമ്പോഴും അതിന് സഹായിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ജീവനക്കാരെ സര്‍ക്കാര്‍ കൈവിട്ടു. നിപരോഗികളെ പരിചരിച്ച താല്‍കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പുനല്‍കിയിരുന്നെങ്കിലും കഴിഞ്ഞമാസം അവരെ പിരിച്ചുവിട്ടു. ഇതിനെതിരെ പതിനഞ്ചുദിവസമായി തുടരുന്ന സത്യാഗ്രഹസമരം നിരാഹാരമാക്കി ശക്തിപ്പെടുത്തിയിരിക്കുകയാണ് തൊഴിലാളികള്‍.
നിപ ബാധിച്ച് മരണത്തോട് മല്ലിട്ട രോഗികളെ പരിചരിച്ച 42 തൊഴിലാളികളാണ് തെരുവില്‍ പട്ടിണികിടക്കുന്നത്. ഒരുനാടുമുഴുവന്‍ അംഗീകരിച്ച നന്മയും ത്യാഗവും പെരുവഴിയില്‍ കിടക്കുമ്പോഴും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യറായിട്ടില്ല.
നിപ സേവനം കണക്കിലെടുത്ത് സ്ഥിരം ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ഉള്‍പ്പെെട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കി.മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് പിന്തുണയുമായെത്തി.
12 പേര്‍ക്ക് മാത്രം താല്‍കാലിക ജോലി നല്‍കാമെന്നാണ് ആദ്യഘട്ട ചര്‍ച്ചയില്‍ ആശുപത്രി അധികൃതര്‍ നല്‍കിയ മറുപടി.അതിന് തൊഴിലാളികള്‍ വഴങ്ങിയിട്ടില്ല.