തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ കോടതി വിധിയുമായി പ്രവേശിക്കാന്‍ എത്തിയ ഓര്‍ത്തോഡ്ക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍മിലിത്തിയോസിന്റെ നേതൃത്വത്തില്‍ പള്ളിയുടെ കവാടത്തില്‍ പന്തല്‍കെട്ടി. വിശ്വാസികള്‍ കുത്തിയിരിപ്പു സമരം തുടരുകയാണ്.
മാന്ദാമംഗലം സെന്ര് മേരീസ് പള്ളിയില്‍ പ്രവേശനം അനുവദിച്ച് ജില്ലാ കോടതി ഉത്തരവിട്ടെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം പറയുന്നത്. ഇതുപ്രകാരം പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍ എത്തി. തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തിലായിരുന്നു വിശ്വാസികളുടെ വരവ്. പള്ളിയുടെ ഗേയ്റ്റ് പൂട്ടിയിട്ട് യാക്കോബായ വിശ്വാസികള്‍ പ്രതിരോധം തീര്‍ത്തു. പൊലീസാകട്ടെ പ്രശ്നത്തില്‍ ഇടപ്പെട്ടില്ല. സുരക്ഷ കോടതിയില്‍ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. കോടതി വിധി നടപ്പാക്കും വരെ
പള്ളി കവാടത്തില്‍ കുത്തിയിരിക്കുമെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. പള്ളി കവാടത്തില്‍ പന്തല്‍ കെട്ടിയാണ് കുത്തിയിരിപ്പ്. നിലവില്‍ പള്ളി യാക്കോബായ വിഭാഗത്തിന്റെ കൈവശത്തിലാണ്. തര്‍ക്കം പരിഹരിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ക്രമസമാധാന പ്രശ്നമുണ്ടായാൽ ഇടപെടാമെന്ന നിലപാടില്‍ തുടരുകയാണ് പൊലീസും. ഓര്‍ത്തോഡ്ക്സ് വിഭാഗത്തിന്റെ കോടതി ഉത്തരവിന് സ്റ്റേയുണ്ടെന്ന വാദമാണ് യാക്കോബായ വിഭാഗം വിശ്വാസികള്‍ പറയുന്നു.