വീട്ടിലേക്ക് മടങ്ങണം; സുരക്ഷ തരുമോ..?; കേരളത്തോട് കേണ് ആ കാരള്‍ സംഘം

pathammuttam-carole-new
SHARE

ആ കുടുംബങ്ങള്‍ ഇപ്പോഴും പള്ളിയില്‍ തന്നെ തുടരുകയാണ്. അവര്‍ക്കായി മാര്‍ച്ചുകളും പ്രതിഷേധങ്ങളും ഒരുവഴിക്ക് തുടരുമ്പോളും ആ പള്ളിമുറിയിലേക്ക് സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചം മാത്രമില്ല. സുരക്ഷ ഉറപ്പാക്കിയാൽ വീടുകളിലേക്കു മടങ്ങാൻ തയാറാണെന്നു കൂമ്പാടി സെന്റ് പോൾസ് ആംഗ്ളിക്കൻ പള്ളിയിൽ അഭയം തേടിയ കാരൾ സംഘാംഗങ്ങൾ അറിയിച്ചു. ഡിവൈഎഫ്ഐ അക്രമത്തിൽ പരുക്കേറ്റ് പള്ളിയിൽ കഴിയുന്നവരെ സബ് കലക്ടർ ഈശ പ്രിയ സന്ദർശിച്ച് തെളിവെടുപ്പു നടത്തി.  കലക്ടർ പി.സുധീർ ബാബുവിന്റെ നിർദേശ പ്രകാരമായിരുന്നു സബ് കലക്ടറുടെ സന്ദർശനം. ആക്രമണം നടത്തിയവരും പ്രതികളും പുറത്തുള്ള സാഹചര്യത്തിൽ വീടുകളിലേക്കു മടങ്ങുന്നതു സുരക്ഷിതമല്ലെന്നു കാരൾ സംഘം സബ് കലക്ടറോടു പറഞ്ഞു. നിയമപരമായ നടപടി എടുത്തതായി ജില്ലാ പൊലീസ് മേധാവി ഇന്നലെ കലക്ടർക്കു റിപ്പോർട്ടു നൽകി. 

പ്രശ്നം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നു കലക്ടർ അറിയിച്ചു. പള്ളിയിൽ താമസിക്കുന്ന കുട്ടികളെ കണ്ട് ചൈൽഡ് ലൈൻ പ്രവർത്തകർ തെളിവെടുപ്പു നടത്തി. വീടുകളിലേക്കു തിരികെ പോകുന്നതു വരെ കുട്ടികൾക്കു സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാമെന്നു ചൈൽഡ് ലൈൻ പ്രവർത്തകർ വാഗ്ദാനം ചെയ്തു. ഡിസംബർ 23ന് രാത്രിയായിരുന്നു പള്ളിയിൽ നിന്നുള്ള കാരൾ സംഘത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായത്.

ആക്രമണത്തിന് ഇരയായവരിൽ 25 പേർ അന്നു മുതൽ വീടുകളിലേക്ക് പോകാനാവാതെ കൂമ്പാടി പള്ളിയിൽ തന്നെ കഴിയുകയാണ്.  പ്രദേശത്തെ സംഘർഷാവസ്ഥയ്ക്ക് ഇപ്പോഴും അയവു വന്നിട്ടില്ല. കഴിഞ്ഞ ദിവസം പള്ളിയിൽ ഒരു സംസ്കാര ചടങ്ങുകൾ നടക്കുന്ന സമയത്തേക്കു മാത്രം കാരൾ സംഘക്കാർ മറ്റൊരിടത്തേക്കു മാറി. സംസ്കാര ചടങ്ങിനു ശേഷം തിരിച്ചെത്തുകയും ചെയ്തു. അതേസമയം ഡിവൈഎഫ്ഐക്ക് സംഭവുമായി ബന്ധമില്ലെന്ന് സിപിഎം പനച്ചിക്കാട് ലോക്കൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ അറിയിച്ചു. രണ്ടു കാരൾ സംഘങ്ങൾ തമ്മിലാണ് തർക്കം. ഇതിൽ ഒരു സംഘം പള്ളിയിൽ കഴിയുന്നതു രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. മാധ്യമങ്ങളും നേതാക്കളും എത്തുമ്പോൾ മാത്രം ഇവർ പള്ളിയിൽ എത്തുകയും മറ്റുള്ള സമയത്തു സ്വന്തം വീടുകളിൽ തന്നെ കഴിയുകയുമാണ് ചെയ്യുന്നതെന്നും കെ. രാധാകൃഷ്ണൻ പറയുന്നു. 

കഴിഞ്ഞ ദിവസം വൈകിട്ടു കോടതി  വിലക്കു മറികടന്നു പ്രധാന പ്രതി പള്ളി മുറ്റത്തെത്തിയതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. 3 മാസത്തേക്കു പനച്ചിക്കാട് പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ മറികടന്നാണു പള്ളിക്കു മുന്നിൽ എത്തിയത്. ആക്രമിക്കപ്പെട്ട കുടുംബാംഗങ്ങൾ പള്ളിക്കുള്ളിൽ അഭയം തേടിയിരിക്കുകയാണ്. ഇവർ പരാതി പറഞ്ഞെങ്കിലും പള്ളിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ നടപടി എടുത്തില്ല. തുടർന്നു പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി.

ഡിസംബർ 23ന് രാത്രി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട കാരൾ സംഘത്തെയാണ് ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത്.  പള്ളിക്കു നേരെയും ആക്രമണമുണ്ടായി. സിപിഎമ്മും ഡിവൈഎഫ്ഐയും ഏർപ്പെടുത്തിയ ഊരുവിലക്കു പ്രദേശത്തു തുടരുകയാണ്. ആക്രമിക്കപ്പെട്ടവരിൽ 6 കുടുംബത്തിൽപ്പെട്ട 25 പേർ ഇപ്പോഴും പള്ളിയിലുണ്ട്. കഴിഞ്ഞ ദിവസം  ഇവരെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസ് നേതാക്കന്മാരെയും  ഒരു വിഭാഗം തടയാൻ ശ്രമിച്ചിരുന്നു. 

സംഘർഷം സംബന്ധിച്ചു കലക്ടർ പി. സുധീർ ബാബു പൊലീസിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടു.  കേസ് അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഈ നടപടി. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘത്തെ ആക്രമിക്കുകയും പള്ളി അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 7 ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അവർക്ക് അടുത്ത ദിവസം തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. നിസ്സാര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തതിനാലാണ് ജാമ്യം ലഭിച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കേസിൽ 5 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ബിജെപിയും സന്ദർശനം നടത്തി. 

MORE IN KERALA
SHOW MORE