എറണാകുളം ഗവ.മെഡിക്കൽ കോളജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളുടെ മെഡിസിൻ ഇന്റേണൽ പരീക്ഷയിൽ ഇൻവിജിലേറ്റർമാരിൽ ഒരാൾ പരീക്ഷാഹാളിൽ നിന്നു മുങ്ങിയതാണു കൂട്ട കോപ്പിയടിക്കു കാരണമെന്നു പരാതി.
ഇതു സംബന്ധിച്ചു ഒരു വിഭാഗം വിദ്യാർഥികൾ വകുപ്പു മേധാവിയോടു പരാതിപ്പെട്ടു. 92 പേർ എഴുതിയ പരീക്ഷയിൽ മൂന്നു ഇൻവിജിലേറ്റർമാരെയാണു ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നത്. ഇവരിൽ ഒരാൾ അരമണിക്കൂർ വൈകിയാണു ഡ്യൂട്ടിക്കെത്തിയത്.
അര മണിക്കൂർ കഴിഞ്ഞപ്പോൾ ആരോടും പറയാതെ പരീക്ഷാഹാളിൽ നിന്നു പോവുകയും ചെയ്തു. മൊബൈൽഫോൺ ഉപയോഗിച്ചാണു വിദ്യാർഥികൾ കോപ്പിയടിച്ചത്. 34 വിദ്യാർഥികളിൽ നിന്നു മൊബൈൽഫോണുകൾ പിടിച്ചെടുക്കുകയും. തുടർന്നു പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിനു ചുമതലപ്പെടുത്തിയ ഡോ.ജേക്കബ് കെ.ജേക്കബ്, ഡോ.ജോ ജോസഫ് എന്നിവർ ഇന്നലെ വകുപ്പുമേധാവിക്കു റിപ്പോർട്ട് സമർപ്പിച്ചു.