അറിവില്ലായ്മ; വനിതാ മതിലിൽ നിന്ന് മഞ്ജുവിന്‍റെ അപ്രതീക്ഷിത പിൻമാറ്റം

Manju-Warrier-2
SHARE

സിപിഎം സംഘടിപ്പിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കാനുള്ള തീരുമാനത്തിൽ നിന്നും നടി മഞ്ജു വാര്യർ പിന്‍വാങ്ങി. കലയാണ് തൻറെ രാഷ്ട്രീയമെന്നും വനിതാ മതിലിൽ നിന്ന് പിൻമാറുന്നുവെന്നും നടി മഞ്ജു വാര്യർ. ''സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്'', താരം ഫെയ്സ്ബുക്കിൽ കുറിച്ചു

കുറിപ്പിങ്ങനെ:

''സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

വുമൺസ് വാൾ എന്ന ഫെയ്സ്ബുക്ക് പേജിൽ വനിതാ മതിലിന് പിന്തുണയറിയിച്ചു കൊണ്ടുള്ള മഞ്ജുവിന്‍റെ വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'', വിഡിയോയിൽ താരം പറഞ്ഞതിങ്ങനെ.  

വനിതാമതില്‍ വിജയിപ്പിക്കാന്‍ പി.സതീദേവി കണ്‍വീനറായി സംഘാടക സമിതിയും 101 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വനിതാമതില്‍ ചരിത്രസംഭവമാക്കാന്‍ പുരോഗമനാഭിമുഖ്യമുള്ള എല്ലാ വനിതകളും പങ്കെടുക്കണമെന്നാണ് സംഘാടകസമിതിയുടെ ആഹ്വാനം.

ശബരിമല യുവതിപ്രവേശനത്തിനെതിരായ  സമരത്തെ പ്രതിരോധിക്കാനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമതിലെന്ന ആശയവുമായി സംസ്ഥാനസര്‍ക്കാര്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സാമൂഹികസാമുദായിക സംഘടനകളുടെ യോഗത്തിന്റേതായിരുന്നു തീരുമാനം. 

MORE IN KERALA
SHOW MORE