കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ തന്നെ ആന്റണിയുടെ രക്ഷകരായി; അപൂർവ്വ വിധി ഇങ്ങനെ

ma-antony-aluva-murder
SHARE

സമാനതകളില്ലാത്ത കൊലപാതകമായിരുന്നു ആലുവയിൽ അരങ്ങേറിയത്. സമാനതകളില്ലാത്ത ഒന്ന്. പൈശാചികമായാണ് പ്രതി മറ്റുളളവരെ കീഴ്പ്പെടുത്തിയത്. ഒരു മനുഷ്യന് ഇത്രയധികം ക്രൂരനാകാൻ കഴിയുമോയെന്ന് വിശ്വസിക്കാൻ പലർക്കും സാധിച്ചിരുന്നില്ല. ഒരാൾക്ക് ഒറ്റയ്ക്ക് ഇത്രയധികം ആളുകളെ കൊന്നൊടുക്കാൻ കഴിയുമോയെന്നായിരുന്നു കേസിന്റെ ആദ്യഘട്ടം മുതൽ ഉയർന്നു വന്ന സംശയം.

മറ്റാർക്കൊ വേണ്ടി ആന്റണി സ്വയം ഏറ്റെടുത്തതാണ് ആലുവ കൂട്ടക്കൊലയെന്ന് ഇന്നും സംശയിക്കുന്നവരുണ്ട്. മാഞ്ഞൂരാന്‍ കുടുംബത്തെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ ആസൂത്രണം ചെയ്ത വന്‍ ഗുഢാലോചനയായിരുന്നു ഈ ആറ് കൊലപാതകങ്ങളെന്ന് കരുതുന്നവരും കുറവായിരുന്നില്ല. എന്നാല്‍ ഇത്തരം നിഗമനങ്ങള്‍ സ്ഥിരികരിക്കാനുള്ള യാതൊരു തെളിവുകളും പതിനേഴു വർഷം  പിന്നിടുമ്പോഴും ഈ വിവാദമായ കേസില്‍ ലഭിച്ചിട്ടില്ല.

കൂട്ടക്കൊല നടത്തിയശേഷം തീവണ്ടിമാര്‍ഗം മുംബൈയിലേക്ക് കടന്ന ആന്റണി അവിടെ നിന്നും സൗദി അറേബ്യയിലെ ദമാമിലേയ്ക്ക് ജോലിക്കായി പോയി. അന്വേഷണത്തിന്റെ ആദ്യ ഘട്ടംമുതല്‍ ആന്റണി സംശയത്തിന്റെ നിഴലിലായിരുന്നു. ആന്റണിയുടെ തിരോധാനം ശ്രദ്ധിച്ച ലോക്കല്‍ പോലീസുതന്നെ ബലമായ സംശയം ഉന്നയിച്ചിരുന്നു. പിന്നീട് തന്ത്രപൂര്‍വം ആന്റണിയെ വിദേശത്ത് നിന്നും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന്റെ പലഘട്ടങ്ങളിലും കുറ്റം സമ്മതിച്ച പ്രതി ആന്റണി പിന്നീട് പലപ്പോഴും ഇതു മാറ്റി പറഞ്ഞുകൊണ്ടിരുന്നത് അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി.

aluva-gang-murder

മാഞ്ഞൂരാൻ കുടുംബത്തിലെ മറ്റൊരു അംഗത്തെപ്പോലെയായിരുന്നു ആന്റണി. സർവ്വ സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്ന ആൾ. കൊല്ലപ്പെട്ട അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണിയുമായുള്ള വഴിവിട്ട ബന്ധമായിരുന്നു കൂട്ടക്കൊലയില്‍ കലാശിച്ചതെന്നാണ് അന്വേഷണങ്ങളിലെ കണ്ടെത്തല്‍. എന്നാൽ ആ കണ്ടെത്തിലിലും പിഴവുകൾ ഉണ്ടായി. കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളില്‍ ബീജത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് ആന്റണിയുടേത് അല്ലെന്ന് ഡി.എന്‍.എ ടെസ്റ്റില്‍ തെളിഞ്ഞു. ഉത്തരവാദി ഇന്നും അജ്ഞാതന്‍. വിദേശത്ത് ജോലിക്ക് പോകാന്‍ ആന്റണിക്ക് കൊല്ലപ്പെട്ട കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിസ തരപ്പെട്ടപ്പോള്‍ അവസാന സമയം പണം നല്‍കാന്‍ കൊച്ചുറാണി തയാറായില്ല. ഇതില്‍ പ്രകോപിതനായ ആന്റണി ആദ്യം കൊച്ചുറാണിയെയും പിന്നീട് അമ്മയെയും കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. തെളിവു നശിപ്പിക്കുന്നതിനായി സംഭവ സമയത്ത് വീട്ടിലില്ലാതിരുന്ന അഗസ്റ്റിനെയും കുടുംബത്തെയും സെക്കന്‍ഡ് ഷോ സിനിമ കണ്ട് മടങ്ങിയെത്തിയപ്പോള്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. ഇതിനെ പ്രതിഭാഗം സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. വധശിക്ഷ 2009 ല്‍ സുപ്രീംകോടതി ശരിവച്ചു. എന്നാല്‍ വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് 2014 ല്‍ ചീഫ് ജസ്റ്റീസായിരുന്ന ആര്‍.എം. ലോധയുടെ ബഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആന്റണി ഹര്‍ജി നല്‍കി. ഇതിനെ തുടര്‍ന്ന് ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

aluva-agustin-family

ആന്‍റണിയുടെ ദാരിദ്ര്യപശ്ചാത്തലം കൂട്ടക്കൊലപാതകത്തിന് കാരണമാണെന്നത് കാണാതിരിക്കാനാകില്ല. വിദേശത്ത് ജോലിക്ക് പോകാനും കടം വീട്ടാനുമാണ് ആന്‍റണി കൊലപാതകം നടത്തിയത്. വധശിക്ഷ വിധിച്ചപ്പോള്‍ ഇക്കാര്യം പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് പരമോന്നത കോടതി വ്യക്തമാക്കി. നീതിയുടെ വൈകലും കോടതിയുടെ ആശങ്കയാണ്. 2001ലെ കേസില്‍ കോടതി നടപടികള്‍ക്ക് അന്തിമതീര്‍പ്പുണ്ടാകാന്‍ പതിനേഴ് വര്‍ഷം വരെ നീണ്ടു. ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍ കാലോചിതമായ പരിഷ്ക്കാരം വരേണ്ടകാലം അതിക്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. 

രാഷ്ട്രപതി ദയാഹര്‍ജി തളളിയ കേസിലാണ് സുപ്രീംകോടതി ശിക്ഷായിളവ് നല്‍കിയെന്നത് അപൂര്‍വതയാണ്.അടിമുടി ദുരൂഹത നിറഞ്ഞ കേസില്‍ ആന്‍റണിയുടെ രക്ഷകരായി കൊല്ലപ്പെട്ടവരുടെ കുടുംബം അടക്കം എത്തിയെന്നത് ശ്രദ്ധേയമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ എം.ജെ. മത്തായി, എം.വി. വര്‍ഗീസ്, എം.വി. റാഫേല്‍ എന്നിവരാണ് ആന്‍റണിക്ക് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജയില്‍ അന്തേവാസികള്‍, ക്രിസ്ത്യന്‍ പുരോഹിതര്‍, നാട്ടുകാര്‍ എന്നിവരും ആന്‍റണിയുടെ മനംമാറ്റം കോടതിയെ അറിയിച്ചു. ആന്‍റണി ജീവിതത്തിലേക്കുളള തിരിച്ചുവരവിന്‍റെ പാതയിലാണെന്നാണ് ഇവരുടെ പക്ഷം. പ്രതിയുടെ മാനസാന്തരത്തിനുളള സാധ്യത കോടതിയും കണക്കിലെടുത്തു.

ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി  ഇന്നലെ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു . ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആന്റണി നല്‍കിയ പുനഃപരിശോധാനാ ഹര്‍ജിയില്‍ നേരത്തെ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. ദയാഹര്‍ജി രാഷ്ട്രപതിയും തളളിയതോടെയാണ് ആന്‍റണി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. കുടുംബനാഥനായ അഗസ്്റ്റിന്‍റെ കുടുംബസുഹൃത്തായിരുന്നു ആന്‍റണി. കൂട്ടക്കൊലപാതകത്തിന് കൃത്യമായ തെളിവില്ലെന്നും, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് തൂക്കുകയര്‍ വിധിച്ചതെന്നും സുപ്രീംകോടതിയില്‍ ആന്‍റണി വാദിച്ചു.

MORE IN KERALA
SHOW MORE