നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രോഗിയെ കാലുമാറി ശസ്ത്രക്രിയ ചെയ്തു. കവള മുക്കട്ട മച്ചിങ്ങൽ സ്വദേശി ആയിഷക്കാണ് ദുരനുഭവം. ഒന്നരവർഷം മുൻപാണ് ആയിഷക്ക് വീണുപരുക്കേറ്റത്. ഇടതുകാലിന് മുട്ടിന് താഴെയായി എല്ലിന് ഒടിവ് പറ്റി. ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. കമ്പിയെടുക്കാനും ആയിഷ അതേ സമീപിക്കുകയായിരുന്നു.
പ്രമേഹമുള്ളതിനാൽ ഒന്‍പത് ദിവസംമുൻപ് ആശുപത്രിയിൽ അഡ്മിറ്റായി. ഡോകടറുടെ നിര്‍ദ്ദേശപ്രകാരം എക്സറേ എടുത്തു. ഒടിവ് പറ്റിയപ്പോള്‍ എടുത്ത എക്സറേയും ഉള്‍പ്പെടെ ഇന്നലെ രാവിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടറെ കാണിച്ചെന്ന് ആയിഷ പറഞ്ഞു. എങ്കിലും വലത് കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. മരവിപ്പിച്ചതിനാല്‍ ആയിഷക്ക് പെട്ടെന്ന് മനസിലായില്ല. ശസ്ത്രക്രിയക്കിടെ വിവരം പറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് ആയിഷ പറഞ്ഞു.
ഒടുവിലാണ് അബദ്ധം മനസ്സിലായത്. ആയിഷയുടെ വലതുകാലിന്റെ മുട്ടിന് താഴെ മറ്റൊരു മുറിപ്പാടുണ്ട്. അതുകണ്ട് ഡോക്ടർ തെറ്റിദ്ധരിച്ചതാകാം എന്നാണ് സൂചന. ഏത് കാലിലാണ് കമ്പിയിട്ടതെന്ന് ചോദിച്ചപ്പോള്‍ ആയിഷ വലത് കാലില്‍ ചൂണ്ടിയതിനാലാണ് അബദ്ധം പറ്റിയതെന്ന് ഡോക്ടര്‍ വിശദീകരിച്ചു.സംഭവത്തിൽ ആയിഷയുടെ കുടുംബാംഗങ്ങൾ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പ്രതിഷേധമുയർത്തി. ഡിഎംഓയ്ക്കും സൂപ്രണ്ടിനും പരാതി നല്‍കുമെന്ന് ആയിഷയുടെ മകന്‍ ഷൗക്കത്ത് പറഞ്ഞു.