ഡിസംബര്‍ 9 ന് കണ്ണൂരിൽ നിന്നും ആദ്യയാത്രാവിമാനം പറന്നുയരുമ്പോൾ എയർപോർട്ടിനെയും യാത്രക്കാരെയും പരിസരങ്ങളെയും പാടിയുണർത്തുന്നത് കണ്ണൂരുകാരന്‍ തന്നെ. ഗായകനും നടനും അഭിനേതാവുമായ വിനീത് ശ്രീനിവാസനാണ് കണ്ണൂർ വിമാനത്താവളത്തെക്കുറിച്ചുള്ള തീം സോങ്ങ് പാടിയിരിക്കുന്നത്. വിനീത് തന്നെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘നാടിന്റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ.. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കേരളനാടിനെ കൊണ്ടു പോകൂ’.. എന്ന് തുടങ്ങുന്നതാണ് ഗാനം.
ആര്‍.വേണുഗോപാലിന്റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് തീം സോങിന് ഈണം നല്‍കിയിരിക്കുന്നത്. 1971 ബിയോണ്ട് ബോര്‍ഡേഴ്സ്, ഫിലിപ്പ് ആന്‍ഡ് ദി മങ്കി പെന്‍ എന്നീ ചിത്രങ്ങുടെ സംഗീതസംവിധായകനാണ് രാഹുൽ.
ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് കമ്പനികളാണ് ആദ്യം സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സപ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയാണ് ആദ്യഘട്ട സര്‍വീസ് നടത്തുക. ഗള്‍ഫ് മേഖലയിലേക്കായിരിക്കും ഈ സര്‍വീസുകൾ.
മറ്റ് വിമാനത്താവളങ്ങളില്‍ ഇല്ലാത്ത ആധുനിക സൗകര്യങ്ങളോട് കൂടിയാണ് കണ്ണൂര്‍ വിമാനത്താവളം യാത്രക്കാരെ വരവേല്‍ക്കുന്നത്. ചെക്കിങ് നടപടിക്രമം ലഘൂകരിക്കാനുള്ള സാങ്കേതികവിദ്യയ്ക്കുള്ള ശ്രമങ്ങളും കിയാല്‍ തുടങ്ങിയിട്ടുണ്ട്.
ആധുനിക സംവിധാനങ്ങളായ സെല്‍ഫ് ബാഗേജ് ട്രോപ്, ഇന്‍ലൈന്‍ എക്സ്റെ സെല്‍ഫ് ചെങ്കിങ് മെഷീന്‍, ആറ് ഏയ്റോ ബ്രിഡ്ജുകള്‍ എന്നിവ തയ്യാറാണ്. തുടക്കത്തില്‍ മണിക്കൂറില്‍ രണ്ടായിരം യാത്രക്കാരെ കണ്ണൂരില്‍ കൈകാര്യം ചെയ്യാം.