വാക്ചാതുര്യവും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മികവുമുള്ള നേതാവായിരുന്നു എം.ഐ ഷാനവാസ്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് തുടര്‍ച്ചയായി രണ്ടുവട്ടം എം.ഐ ഷാനവാസ് പാര്‍ലമെന്റിലെത്തിയത്. 2009 തില്‍ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു ജയം. തുടര്‍ച്ചയായി അഞ്ച് തെരഞ്ഞെടുപ്പുതോല്‍വികള്‍.
2009 തില്‍ വയനാട്ടിലേക്ക് താമരശേരി ചുരം കയറുമ്പോള്‍ ഇതായിരുന്നു എം.ഐ ഷാനവാസിന്റെ അക്കൗണ്ടില്‍. അക്കുറി മല്‍സരിക്കാന്‍ ഷാനവാസ് കോണ്‍ഗ്രസില്‍ നിന്നും ചോദിച്ചുവാങ്ങിയ മണ്ഡലമായിരുന്നു വയനാട്. സി.പി.ഐ യുടെ എം റഹ്മത്തുള്ളയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
എന്‍സിപി ക്കുവേണ്ടി അട്ടിമറി സ്വപ്നവുമായി കെ.മുരളീധരനെത്തിയതായിരുന്നു മറ്റൊരു പ്രത്യകത. തുടര്‍ തോല്‍വികളെ ഷാനവാസ് ചരിത്രവിജയം കൊണ്ടാണ് തിരുത്തിയെഴുതിയത്. ഒരു ലക്ഷത്തി അമ്പത്തി മൂവായിരത്തി നാന്നൂറ്റി മുപ്പത്തി ഒമ്പത് വോട്ടെന്ന ഭൂരിപക്ഷം കേരളത്തിലെ എക്കാലത്തേയും മികച്ചതായി. 99966 വോട്ടുകളുമായി കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തായി.2014 ല്‍ കടുത്ത വെല്ലുവിളികളായിരുന്നു ഷാനവാസിന്റെ മുന്നില്‍. രാത്രിയാത്രാ നിരോധനം, ബത്തേരിയിലെ കടുവാപ്രശ്നം. കസ്തൂരിരംഗന്‍ വിഷയം, ചെറുകക്ഷികളുടെ സാന്നിധ്യം, എന്‍ഡിഎയുടെ കടന്നുകയറ്റം ഇവയെല്ലാം പ്രതികൂലഘടകമായിരുന്നു. സിപിഐയുടെ സത്യന്‍ മൊകേരിയായിരുന്നു ഇടതുസ്ഥാനാര്‍ഥി.
ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഷാനവാസ് രണ്ടാമതും ജയിച്ചുകയറി. 20870 വോട്ടുകളായിരുന്നു ഭൂരിപക്ഷം. ഒരു പതിറ്റാണ്ടോളം ഷാനവാസിന് വയനാട് സ്വന്തം നാട് പോലെയായിരുന്നു. ഒട്ടേറേ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വയനാട്ടിലേക്കെത്തിച്ചു എന്നതാണ് നേട്ടം. മെഡിക്കല്‍ കോളേജ് നിലമ്പൂര്‍ നഞ്ചന്‍ കോട് റയില്‍വേ,രാത്രിയാത്രാ നിരോധനം എന്നീവിഷയങ്ങളില്‍ സജീവമായി ഇടപെട്ടു.