ലോകമറിയുന്ന കച്ചവടക്കാരാകും; ഈന്തിന്റെ ചുവട്ടിൽ നിധിയുണ്ട്;ചുരുളഴിഞ്ഞ 'മന്ത്രവാദ'ക്കഥ

kozhikode-13-11
SHARE

ലോകമറിയുന്ന കച്ചവട പ്രമുഖരാകണം. സുഹൃത്തുക്കളായ കല്ലായി കിഴിപ്പറമ്പ്, പയ്യാനക്കല്‍ സ്വദേശികളായ യുവാക്കള്‍ ആഗ്രഹം മനസിലൊതുക്കി നടക്കുമ്പോഴാണ് അവിചാരിതമായി മനസ് വായിച്ചെന്ന മട്ടില്‍ മന്ത്രവാദിയെ കണ്ടത്. ഉള്ളിലുള്ളതെല്ലാം ആഗ്രഹമുള്‍പ്പെടെ ജപിച്ച് തുറന്നുപറഞ്ഞപ്പോള്‍ യുവാക്കളുടെ ആത്മവിശ്വാസം കൂടി. നിങ്ങള്‍ക്ക് നല്ലകാലം വരുന്നുണ്ടെന്നും വലിയൊരു നിധി കാത്തിരിക്കുന്നുണ്ടെന്നും വിശ്വസിപ്പിച്ചു. ദിശയും ഭൂമിയുടെ ആകൃതിയുമെല്ലാം അടയാളപ്പെടുത്തി നല്‍കി. വൈകാതെ സ്ഥലത്ത് നിര്‍മാണം തുടങ്ങി നിധിയെടുത്ത് വരാനായിരുന്നു നിര്‍ദേശം.

മറ്റാരെങ്കിലും സ്വന്തമാക്കുന്നതിന് മുന്‍പ് കാര്യങ്ങള്‍ ശേഖരിക്കണമെന്ന് നിര്‍ദേശവും നല്‍കി. അന്വേഷണത്തിലാണ് വേളൂരിലെ സ്വകാര്യവ്യക്തിയുടെ ഭൂമി കണ്ടെത്തിയത്. അടുത്തടുത്തായി നില്‍ക്കുന്ന ഈന്ത് മരം കണ്ടെത്തി. വേഗത്തില്‍ ലക്ഷണം ഉറപ്പിച്ച് കുഴിക്കാനുള്ള തയാറെടുപ്പുമായി നീങ്ങി. 

മൂന്ന് മാസത്തെ മുന്നൊരുക്കം മാലിന്യം സംസ്കരിക്കാനെന്ന് ഉടമയെ വിശ്വസിപ്പിച്ചു

ഇരുപത്തി നാല് മണിക്കൂറും വിശ്വസ്ത തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള ജോലി. ചെറിയ കുഴിയുണ്ടാക്കുന്നതിന് പോലും യന്ത്രസഹായം തേടുന്ന കാലഘട്ടത്തില്‍ അതെല്ലാം ഒഴിവാക്കി ഖനനത്തിന് കായികാധ്വാനമായിരുന്നു തേടിയത്. ശബ്ദം പുറത്തായാല്‍ നാട്ടുകാര്‍ കാര്യം തിരക്കിവരുമെന്നുള്ള കണക്കുകൂട്ടല്‍. ഭൂവുടമയോട് മോഹന വാഗ്ദാനം നല്‍കി ഒരുവര്‍ഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്തു. ചെരുപ്പ് നിര്‍മാണ യൂണിറ്റിലെ മാലിന്യം സംസ്കാരിക്കാനെന്ന് വിശ്വസിപ്പിച്ചു. വാടകയിനത്തില്‍ കിട്ടുന്ന പണത്തിന്റെ അളവ് കേട്ടപ്പോള്‍ ഉടമ പിന്നീട് ഖനനം നടന്നിടത്തേക്ക് എത്തിയതേയില്ല. 

രഹസ്യം പരസ്യമായപ്പോള്‍ രാത്രിയില്‍ മുങ്ങി

കെട്ടിടം നിര്‍മിക്കാനുള്ള പണികളല്ലാതിരുന്നിട്ടും നാലുവശവും ഷീറ്റ് കൊണ്ട് മറച്ചാണ് നിധിതേടിയുള്ള മണ്ണെടുപ്പ് നടന്നത്. നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ മൂന്ന് ദിവസം പണിനിര്‍ത്തി. പിന്നീട് രാപ്പകലില്ലാതെ വിശ്വസ്തരെ ഇറക്കി ജോലികള്‍ പൂര്‍ത്തിയാക്കാനായിരുന്നു യുവാക്കള്‍ ശ്രമിച്ചത്. നാട്ടുകാരുമായി സഹകരണമില്ലാതിരിക്കാന്‍ വാഹനത്തിലാണ് പണിക്കാരെ കൊണ്ടുവന്ന് മടക്കിക്കൊണ്ട് പോയിരുന്നത്. നാട്ടുകാരുമായി യാതൊരുവിധ ബന്ധവുമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൃത്യസമയത്ത് ആഹാരവും കുടിവെള്ളവും പണിയിടത്തിലേക്ക് യുവാക്കള്‍ നേരിട്ടെത്തിച്ചിരുന്നു. ഒരുമാസത്തിലധികം കുഴിച്ചിട്ടും പണിതീരാത്തതും യന്ത്രം ഉപയോഗിക്കാത്തതിന്റെ കാരണം തിരക്കിയതിനെത്തുടര്‍ന്നുള്ള സംശയവുമാണ് രഹസ്യം പരസ്യമാക്കിയത്.

ഇതോടെ പല തെളിവുകളും ഉപേക്ഷിച്ച് സംഘം മുങ്ങുകയായിരുന്നു. പൂജയ്ക്കുള്ള മുഴുവന്‍ സാധനങ്ങളും സ്ഥലത്ത് നിന്ന് നാട്ടുകാര്‍ കണ്ടെടുത്തു. പ്രത്യേകിച്ചും ഓരോദിവസവും വിശദമായ പൂജ നടത്തിയതിന് ശേഷമാണ് പണികള്‍ ചെയ്തിരുന്നതെന്നാണ് പ്രാഥമിക വിവരം. മരം മുറിച്ച് നീക്കുന്നതിന് പകരം പൂര്‍ണമായും ചുവട്ടിലെ മണ്ണ് മാറ്റി പിഴുതെടുക്കുകയാണുണ്ടായത്. ഈന്തില്‍ ഒരെണ്ണം നിലംപൊത്തിയതിന് പിന്നാലെയാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. 

ഒന്നും കിട്ടിയില്ലെന്ന മൊഴി വിശ്വസിക്കുന്നില്ല

നാല്‍പ്പത്തി ഒന്ന് ദിവസത്തെ ഖനനത്തിനൊടുവില്‍ കനപ്പെട്ടതൊന്നും കിട്ടിയിട്ടില്ലെന്നാണ് യുവാക്കളുടെ മൊഴി. ഇത് പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇവര്‍ക്ക് തക്കതായെന്തെങ്കിലും കിട്ടിയിട്ടുണ്ടാകാമെന്ന സംശയമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലാണ് അത്തോളി പൊലീസ് സംഘം. മന്ത്രവാദിയെ കണ്ടെത്തേണ്ടതുണ്ട്. ഭൂവുടമയ്ക്ക് കാര്യങ്ങളറിയാന്‍ കഴിഞ്ഞിരുന്നോ. പ്രത്യേക സംഘമാണോ കാര്യങ്ങള്‍ നിയന്ത്രിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. അന്വേഷണത്തിന് പുരാവസ്തു വകുപ്പിന്റെ സഹായവും തേടാന്‍ ഉദ്ദേശിക്കുന്നുണ്ട്. 

MORE IN KERALA
SHOW MORE