മോഹം പോലെ ലാപ്ടോപ്പ് കിട്ടി; ഇംഗ്ലീഷില്‍ പേരെഴുതിക്കാട്ടി കാര്‍ത്ത്യായനിയമ്മ ‘ഞെട്ടിച്ചു’

നൂറാം വയസിൽ പത്താംക്ലാസ് പാസാവണം. എന്നിട്ട് ജോലി നേടണം. ഒപ്പം കംപ്യൂട്ടറും പഠിക്കണം. ഇൗ ആഗ്രഹങ്ങൾ ആരുടേതെന്ന് മലയാളിക്ക് എടുത്ത് പറയേണ്ട ആവശ്യമില്ല. 97-ാം വയസിൽ നാലാംക്ലാസ് പാസായ വിദ്യാർഥിയെ അഭിനന്ദിക്കാൻ വീട്ടിലെത്തി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഒപ്പം ഒരു സമ്മാനവും. കാർത്യായനിയമ്മയുടെ മോഹം പോലെ ഒരു ലാപ്ടോപ്പ്.

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം  തുല്യതാ പരീക്ഷയിലായിരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്ക് നേടി കാർത്യായനിയമ്മ പരീക്ഷ പാസായത്. കാർത്യായനി അമ്മയെ അനുമോദിക്കാൻ വീട്ടിലെത്തിയ മന്ത്രി ഒപ്പം ഒരു സമ്മാനവും കരുതിയിരുന്നു. നേരത്തെ തന്നെ കമ്പ്യൂട്ടർ പഠിക്കണമെന്ന ആഗ്രഹം അറിയിച്ചിരുന്ന കാർത്ത്യായനിയമ്മയ്ക്ക്  ഒരു ലാപ്ടോപ്പാണ് മന്ത്രി വാങ്ങിയത്. 

ലാപ് ടോപ്പ് കിട്ടിയ ഉടൻ തന്നെ കാർത്യായനി അമ്മ ഇംഗ്ലീഷിൽ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു. അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാർത്ത്യായനി അമ്മ പങ്കുവച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ, എസ്ഐഇടി ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.