പി.കെ.ശശി എംഎല്‍എ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ കാൽനടപ്രചാരണ ജാഥ നയിക്കണോ എന്നതില്‍ സിപിഎമ്മില്‍ ഭിന്നത. ജാഥയുടെ ക്രമീകരണം നിശ്ചയിക്കാന്‍ ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ചില അംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചു. സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം ഷൊര്‍ണൂരില്‍ മാത്രം മാറ്റണോയെന്നതാണ് പാര്‍ട്ടിക്കുളളിലെ ചര്‍ച്ച.
നവംബര്‍ 21 ന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന സിപിഎമ്മിന്റെ കാല്‍നടപ്രചാരണജാഥയെ ഷൊര്‍ണൂരില്‍ ആര് നയിക്കുമെന്നതാണ് വിഷയം. ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഷൊര്‍ണൂര്‍ ചോദ്യമായി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പിെക ശശി യോഗ്യനാണ്. എന്നാല്‍ പീഡനപരാതിയില്‍ പാര്ട്ടിയുടെ അന്വേഷണം നേരിടുന്നയാള്‍ മണ്ഡലത്തില്‍ ജാഥ നയിക്കുന്നത് ഉചിതമാകുമോയെന്നാണ് ചില അംഗങ്ങളുടെ ചോദ്യം. മാറ്റി നിര്‍ത്തേണ്ടതല്ലേയെന്ന് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.
പികെ ശശി കൂടി പങ്കെടുത്ത ജില്ലാ കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. ആലോചിച്ച ശേഷം തീരുമാനിക്കാമെന്ന് പാലക്കാടിന്റെ സംഘടനാചുമതലയുളള കെ.രാധാകൃഷ്ണൻ അംഗങ്ങളെ അറിയിച്ചെന്നാണ് വിവരം. വരുന്ന 26 ന് തച്ചമ്പാറയിൽ ലോക്കൽ കമ്മിറ്റി ഒരുക്കുന്ന പൊതുയോഗത്തില്‍ പീഡനപരാതിയില്‍ അന്വേഷണം നടത്തുന്ന എകെ ബാലനൊടൊപ്പം അന്വേഷണം നേരിടുന്ന പികെ ശശി പങ്കെടുക്കുന്നതും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാണ്്.