കൊല്ലം ഇത്തിക്കരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടയിടിച്ചുണ്ടായ വലിയ അപകടം േകരളത്തെ നടുക്കിയതാണ്. പുലർച്ചെ ബസ് ഡ്രൈവർ മയങ്ങിപ്പോയതോടെ എതിരെ വന്ന ലോറിയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഇതിന് പിന്നാലെ കെഎസ്ആർടിസിയിൽ ഒട്ടേറെ പരിഷ്കാരങ്ങൾക്കും തുടക്കമായിരുന്നു.
ഇപ്പോഴിതാ പൊലീസ് സ്വീകരിച്ച ഒരു നടപടിയാണ് സോഷ്യൽ ലോകത്തിന്റെ കയ്യടി നേടുന്നത്. ഓട്ടത്തിനിടയില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഉറങ്ങിപോയതാണ് ഇവിടെയും പ്രശ്നം. ഡ്രൈവറുടെ ഉറക്കം ശ്രദ്ധയില്‍ പെട്ട യാത്രക്കാരിലാരോ പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന നാലു ബസുകള്‍ തടഞ്ഞു നിര്‍ത്തി. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
അസാധാരണമായ പൊലീസ് നടപടയിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ഉറങ്ങിയ ഡ്രൈവറെ കണ്ടുപിടിച്ചു മുഖം കഴുകാന്‍ വെള്ളം കൊടുത്തതിനു ശേഷമാണ് ബസ് യാത്രതുടരാൻ അനുവദിച്ചത്. യാത്രയില്‍ ഡ്രൈവര്‍ ഉറങ്ങിയാലുണ്ടാകുന്ന ദുരന്തം പ്രതിഷേധിച്ച യാത്രക്കാരെയും ബസ് ജീവനക്കാരെയും പൊലീസ് പറഞ്ഞു മനസിലാക്കി.