നീലക്കുറിഞ്ഞി കാണാൻ മൂന്നാറില്‍ എത്തുന്നവർക്കു പ്രത്യേക ഇടങ്ങളും പാര്‍ക്കിങ് സൗകര്യങ്ങളുമൊരുക്കി ഡി.റ്റി.പി.സിയും വനംവകുപ്പും. മൂന്നാറിലെത്തുന്നവര്‍ക്ക് ഹൈഡല്‍ പാര്‍ക്കിലും, ഉദുമല്‍പ്പേട്ട ഭാഗത്തുനിന്നും എത്തുന്നവര്‍ക്ക് അഞ്ചാംമൈലിലുമാണ് ടിക്കറ്റുകള്‍ എടുക്കുവാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിനോദ സഞ്ചാര മേഖലകളിൽ ഗതാഗത കുരുക്കൊഴിവാക്കാൻ വേണ്ട ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്
കുറുഞ്ഞി ആസ്വാദിക്കുവാനെത്തുന്ന സന്ദര്‍ശകർക്കു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് വകുപ്പുകള്‍ സംയുക്തമായി നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. രാജമലയക്ക് സമീപത്തെ ട്രാഫിക്ക് കുരുക്ക് നിയന്ത്രിക്കുന്നതിന് മൂന്നാറിലെ ഹൈ ആള്‍ട്ടിട്ട്യഡ് ട്രൈനിംങ്ങ് സെന്ററിലും, ഹൈഡല്‍ പാര്‍ക്കിലും പാര്‍ക്കിംങ്ങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രൈനിംങ്ങ് സെന്ററില്‍ 150 ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള പണികള്‍ പൂര്‍ത്തിയാതായും വലിയ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് രണ്ടുദിവസത്തിനുള്ളില്‍ കഴിയുമെന്നും ഡി.റ്റി.പി.സി ഓഫീസര്‍ പറഞ്ഞു.
മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് രാജമല സന്ദര്‍ശിക്കുന്നതിന് ഹൈഡല്‍ ടൂറിസം പാര്‍ക്കില്‍ കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ നിന്നും സഞ്ചാരികളെ ഡി.റ്റി.പി.സിയുടെ വാഹനങ്ങളിലാണ് രാജമലയില്‍ എത്തിക്കുന്നത്. നാളെ മുതല്‍ പഴയമൂന്നാറിലെ ഹൈ ആള്‍ട്ടിട്ട്യൂഡ് ട്രൈനിംങ്ങ് സെന്ററിലേക്ക് കൗണ്ടറുകളുടെ പ്രവര്‍ത്തനം മാറ്റും. കെ.എസ്.ആര്‍.ടി ബസ്സുകള്‍ മുഖേന സന്ദര്‍ശകരെ രാജമലയില്‍ എത്തിക്കുന്നതിനാണ് കൗണ്ടറുകള്‍ മാറ്റുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജമലയില്‍ ട്രാഫീക്ക് കുരുക്കുണ്ടായ സാഹചര്യത്തിലാണ് വകുപ്പുകള്‍ സംയുക്തമായി് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ ശുചിമുറി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.