ഇന്ധനക്ഷാമത്തെത്തുടർന്ന് വയനാട് ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങുന്നു. പ്രതിസന്ധി ഏറ്റവും രൂക്ഷം മാനന്തവാടി ഡിപ്പോയിലാണ്. കഴിഞ്ഞ ദിവസം ജില്ലയിൽ 38 സർവീസുകളാണ് റദ്ദായത്.
ഇന്ധനമെത്താതുകാരണം കഴിഞ്ഞ കുറെ ദിവസമായി മാനന്തവാടി ഡിപ്പോയിൽ തുടർച്ചയായി സർവീസുകൾ മുടങ്ങുകയാണ്. 31 ഷെഡ്യൂളുകളാണ് വെള്ളിയാഴ്ച മാത്രം മാനന്തവാടി ഡിപ്പോയിൽ മുടങ്ങിയത്. മിക്ക സർവീസുകൾക്കും ഓടേണ്ട കിലോമീറ്ററുകളും വെട്ടിക്കുറച്ചു. ദിവസേന ശരാശരി 29,000 ലീറ്റർ ഡീസലാണു വയനാട് ജില്ലയിൽ ആവശ്യം. മൈസൂരുവിൽനിന്നാണ് ജില്ലയിലേക്ക് ഇന്ധനമെത്തിക്കുന്നത്. കൽപറ്റ, ബത്തേരി, മാനന്തവാടി ഡിപ്പോകളിലെല്ലാം പമ്പുമുണ്ട്. മറ്റു ഡിപ്പോകളിലെ സംസ്ഥാനാന്തര ബസുകളിൽ ചിലത് മാനന്തവാടിയിൽനിന്ന് ഇന്ധനം നിറയ്ക്കുന്നതും ക്ഷാമം രൂക്ഷമാക്കുന്നു. പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയതും ഷെഡ്യൂളുകൾ അവതാളത്തിലാകാൻ കാരണമായി. അവധി ദിനങ്ങളുടെ പേരിലും സർവീസുകൾ വെട്ടിക്കുറയ്ക്കുന്നുണ്ട്.