വല്‍സലച്ചേച്ചിക്ക് 10 കോടി ഭാഗ്യം സമ്മാനിച്ച മുരളി; ആ ഒരു കോടിയുടെ ഉടമ

murali-valsala
SHARE

കേരളം കാത്തിരുന്ന ആ ഭാഗ്യശാലിയെ കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ ആ ഭാഗ്യം സമ്മാനിച്ച വ്യക്തിയും സൗഭാഗ്യത്തിന്റെ ഇൗ അമ്പരപ്പിൽ നിന്നും വിട്ടുമാറിയിട്ടില്ല. കേരള ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാൽ സ്വദേശി പള്ളത്ത് വീട്ടിൽ വൽസലയ്ക്ക് ലഭിക്കുമ്പോ‍ൾ ആ ഭാഗ്യം സമ്മാനിച്ചത് പ്രസ്തുത ടിക്കറ്റ് വിറ്റ മുരളീധരനാണ്. ഭാഗ്യദേവത ഒരാളെ മാത്രമല്ല രണ്ടാളെയും കടാക്ഷിച്ചു. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിട്ടതിന്റെ കമ്മീഷനായി ഒരു കോടി രൂപയാണ് ഇദ്ദേഹത്തെ തേടിയെത്തുക.  

തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്.മണിയൻ ഏജൻസിയുടെ ഭാഗമായാണ് മുരളീധരൻ ടിക്കറ്റ് വിറ്റത്. ലോട്ടറി വിൽപന തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ആദ്യമായാണ് ഇത്ര വലിയൊരു തുക താൻ വിറ്റ ടിക്കറ്റിനു സമ്മാനമായി ലഭിക്കുന്നതെന്ന്‌ മുരളീധരൻ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വത്സല മുരളീധരനിൽ നിന്നു ഭാഗ്യക്കുറി ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. വിളപ്പുംകാൽ എന്ന സ്ഥലത്തു വച്ചാണ് സമ്മാനാർഹമായ ടിക്കറ്റ് വത്സല വാങ്ങിയത്. കമ്മീഷനായി ഇത്രയും വലിയൊരു തുക ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. തുക ലഭിക്കാൻ മൂന്നുമാസം എടുക്കും എന്നാണ് അറിഞ്ഞത്. ആ പണം എന്തിനുവേണ്ടി ഉപയോഗിക്കണമെന്നു ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും മുരളീധരൻ പറയുന്നു. 

പത്തുകോടിയുടെ ഓണം ബമ്പർ അടിച്ചതിന്റെ അമ്പരപ്പ് ഇതുവരെ വൽസലയ്ക്കും വിട്ടുമാറിയിട്ടില്ല.  സ്ഥിരം ലോട്ടറി ടിക്കറ്റ് എടുക്കുന്ന വത്സലയ്ക്ക് മുൻമ്പ് 5000, 10.000 രൂപയൊക്കെ അടിച്ചിട്ടുമുണ്ട്. വലിയ തുക അടിക്കണം എന്ന ആഗ്രഹത്തോടെ തന്നെയാണ് ഓരോ ടിക്കറ്റും എടുക്കുന്നത്. പക്ഷേ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വൽസല പറയുന്നു. ആദ്യം വിശ്വസിക്കാനായില്ല. നെഞ്ചുവേദന വരെ അനുഭവപ്പെട്ടെന്നും രാത്രി ആരും ഉറങ്ങിയില്ലെന്നും ഞെട്ടൽ ഇപ്പോഴും മാറാതെ വത്സല മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.  

പത്ത് സീരിസുകളിലായി ആകെ 45 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 43.11 ലക്ഷം ടിക്കറ്റുകൾ വിറ്റു. ടിക്കറ്റ് വില 250 രൂപയായിരുന്നു.

MORE IN KERALA
SHOW MORE