അവന്‍ വരും; അവന്‍ ശക്തനായിരിക്കും; വീണ്ടും ശ്രീധരന്‍ പിള്ള: പൂര്‍ണ വിഡിയോ

ps-sreedharan-pillai-1
SHARE

പേരിനുള്ള സമരങ്ങളോടു ബിജെപിക്കു താൽപര്യമില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ഇന്ധന വിലവർധനക്കെതിരെ ബിജെപി സമരം ചെയ്യാത്തതിനെക്കുറിച്ചായിരുന്നു പ്രതികരണം.  വിലനിർണയാധികാരം എണ്ണക്കമ്പനികളെ ഏൽപിച്ചതു യുപിഎ സർക്കാരാണെന്നും നികുതി കുറയ്ക്കേണ്ടതു സംസ്ഥാന സർക്കാരുകളാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. കേന്ദ്രത്തിന്റെ ഭാഗത്തു വീഴ്ചയില്ലെങ്കിൽ ഇത്രയും വലിയ ജനകീയ പ്രശ്നത്തിൽ ബിജെപി സമരം ചെയ്യാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനായിരുന്നു മറുപടി. എണ്ണവില കുറയ്ക്കാനുള്ള നടപടി വൈകാതെയുണ്ടാകുമെന്നു ദേശീയ പ്രസിഡന്റ് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിൽ വിശ്വാസമുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

എണ്ണക്കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുകയല്ലേ എന്ന ചോദ്യത്തിന്, കൊള്ളയടിക്കുന്നതു കേരള സർക്കാർ മാത്രമാണെന്നായിരുന്നു മറുപടി. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ കേരളം നികുതി കുറയ്ക്കാൻ തയാറാകണമെന്നും പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു 

കേന്ദ്രം വിചാരിച്ചാൽ എണ്ണ വില പകുതിയാക്കാമെന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവനയിൽ കഴമ്പില്ല. ഇപിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. രണ്ടും ചോർന്നുപോകും. മുഖ്യമന്ത്രി ചികിൽസയ്ക്കു പോയതിനെത്തുടർന്നു കേരളത്തിൽ ഭരണ പ്രതിസന്ധിയാണ്. ഇ.പി.ജയരാജനു ചുമതല കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചെങ്കിലും തീരുമാനമെടുക്കാൻ നേരം മുഖ്യമന്ത്രിക്കു കൈവിറച്ചു. ചീഫ് സെക്രട്ടറിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്. അതിനു ഭരണഘടനയിൽ വ്യവസ്ഥയില്ല. 

സ്ത്രീകൾക്കെതിരായ അക്രമത്തിൽ നടപടിയെടുക്കാൻ സർക്കാരിനു കഴിയുന്നില്ല. ബിഷപ് ഫ്രാങ്കോ മൂളയ്ക്കലിനെ അറസ്റ്റു ചെയ്യാതിരിക്കാനുള്ള വാദഗതി നിരത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തു കാർക്കിച്ചു തുപ്പുകയാണു വേണ്ടത്. സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ നീതി ലഭിക്കാത്ത ബിജെപി പ്രവർത്തക, വനിതാ കമ്മിഷൻ ആസ്ഥാനത്തു സമരം നടത്തിയതിനെ പാർട്ടി പിന്തുണച്ചില്ലല്ലോ എന്ന ചോദ്യത്തിനു പ്രതികരണം ഇതായിരുന്നു– ഹൈക്കോടതി ജഡ്ജിയുടെ തീരുമാനത്തിനെതിരെ സമരം നടത്തിയതിനു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോടതിയോടു ക്ഷമ പറയുകയും 1000 രൂപ പിഴയടയ്ക്കുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ പ്രവർത്തകയ്ക്കൊപ്പമാണു പാർട്ടി. എന്നാൽ, സമരങ്ങൾ പൊസിറ്റീവാകണമെന്നാണ് അഭിപ്രായം. കേരളത്തിൽ പല സമരങ്ങളും നെഗറ്റിവ് സമരങ്ങളാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

മറ്റു പാർട്ടികളിൽനിന്നു ചുമതലയുള്ള പല രാഷ്ട്രീയ പ്രവർത്തകരും ബിജെപിയിലേക്കു വരും. ആരൊക്കെ വരും തുടങ്ങിയ തന്ത്രങ്ങൾ മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്താൻ കഴിയില്ല. അവൻ വരും, അവൻ ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നു– ശ്രീധരന്‍ പിള്ള പറഞ്ഞു.

MORE IN KERALA
SHOW MORE