ഒരിക്കല്‍കൂടി മടങ്ങിവരവ് കാത്തു; സുഹൃത്തുക്കളെ ഒറ്റയ്ക്കാക്കി ക്യാപ്റ്റന്‍ മടങ്ങി

captenmammooty
SHARE

ക്യാപ്റ്റന്‍ രാജുവിനെ വല്ലാതെ ഇഷ്ടമായിരുന്നു മലയാളത്തിന്. ശാന്തഗംഭീരമായ ആ ചിരിയില്‍ വാല്‍സല്യവും ഇഷ്ടവുമെല്ലാം നിറച്ചുവെച്ച പ്രിയപ്പെട്ട രാജുച്ചായന്‍. അനുസ്മരണവാക്കുകളില്‍ മമ്മൂട്ടി പറഞ്ഞപോലെ സ്വയം രാജുച്ചായന്‍ എന്നുപറയുന്നത്ര നിഷ്കളങ്കമായിരുന്നു ആ മനസ്സ്. ചെയ്ത വില്ലന്‍ വേഷങ്ങളെക്കാള്‍ മറ്റുള്ളത് പ്രേക്ഷകമനസ്സില്‍ മുഴങ്ങിനില്‍ക്കുന്നതും അതുകൊണ്ടുതന്നെ. 

അഞ്ഞൂറോളം സിനിമകളിലും പത്തോളം സീരിയലുകളിലും വേഷമിട്ട രാജു, താൻ ചെയ്ത വേഷങ്ങളിലെല്ലാം സ്വന്തം വ്യക്തിത്വം കാത്തു.  പരുക്കൻ കഥാപാത്രങ്ങളേയും ക്രൂരവില്ലൻമാരേയും അവതരിപ്പിക്കാൻ‌ തന്റെ ഘനഗംഭീരമായ ശബ്ദവും ആകാരവും ക്യാപ്റ്റൻ രാജുവിനെ  സഹായിച്ചിരുന്നു. പ്രമുഖ സംവിധായകര്‍ അണിയിച്ചൊരുക്കിയ വമ്പന്‍ ഹിറ്റുകളില്‍ അവിഭാജ്യ ഘടകമായിരുന്നു രാജു. 

നടന്‍ ക്യാപ്റ്റന്‍ രാജു മടങ്ങുമ്പോള്‍ അരങ്ങൊഴിയുന്നത് സിനിമക്കകത്തും പുറത്തും സ്നേഹസൗഹൃദങ്ങളുടെ തലപ്പത്ത് വാണ ഒരാള്‍. ഇന്ന് രാവിലെ കൊച്ചി ചെമ്പുമുക്കിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച സ്വദേശമായ പത്തനംതിട്ട  ഒാമല്ലൂരില് നടക്കും‍. 

ഒരിക്കല്‍കൂടി  ഒരുമടങ്ങിവരവ്‍ പ്രതീക്ഷിച്ചിരുന്ന ഉറ്റസുഹൃത്തുക്കളെ ഒറ്റയ്ക്കാക്കി ഇന്ന് രാവിലെ ഏഴരയോടയാണ് ക്യാപ്റ്റന്‍ രാജു വിടവാങ്ങിയത്. രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി അദ്ദേഹം ഫ്ളാറ്റില്‍ തിരിച്ചെത്തിയത് . മകന്‍ രവിക്കൊപ്പം കഴിയാന്‍ അമേരിക്കയിലേക്ക് തിരിച്ച ക്യാപ്റ്റന്‍ രാജുവിന്  ജൂണ്‍ 25നാണ് മസ്തിഷ്കാഘാതമുണ്ടായത്. തുടര്‍ന്ന് വിദേശത്ത് ആശുപത്രിയല്‍ അടിയന്തര ചികില്‍സ നല്‍കിയ ശേഷം കൊച്ചിയിലെത്തിച്ചു. തുടര്‍ന്ന് ഒരുമാസത്തോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അന്ത്യസമയം ഭാര്യ പ്രമീള ഒപ്പമുണ്ടായിരുന്നു. ക്യാപറ്റന്‍ രാജുവിന്റെ വിയോഗവാര്‍ത്തയറി‍ഞ്ഞ്  ആദ്യമെത്തിയത് മമ്മൂട്ടിയാണ്. സിനിമയോട് അത്രയേറെ ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന ക്യാപ്റ്റന്‍ രാജുവിന്റെ വേര്‍പാട് തീരനാഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ സാമുഹ്യപ്രവര്‍ത്തനരംഗത്തും സജീവമായിരുന്ന ക്യാപ്റ്റന്റെ വേര്‍പാട് ഉറ്റവര്‍ക്കെല്ലാം വേദനയായി. അമേരിക്കയിലുള്ള മകന്‍ രവി മടങ്ങിയെത്തിയ ശേഷം വ്യഴാഴ്ചയോടെ സ്വദേശമായ പത്തനംതിട്ട ഒാമല്ലൂരില്‍ സംസ്കാരം നടത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത് . അതുവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കും. 

സിനിമാജീവിതം ഇങ്ങനെ

മുംബൈയിലെ മിലിട്ടറി ക്യാംപില്‍നിന്നു തുടങ്ങിയ അഭിനയഭ്രമമാണ്‌ പിന്നീട് മലയാള സിനിമയിലെ തലയെടുപ്പുള്ള കഥാപാത്രങ്ങളിലേക്ക് ക്യാപ്റ്റൻ രാജുവിനെ എത്തിച്ചത്. "80ൽ പുറത്തിറങ്ങിയ ജോഷിയുടെ 'രക്തം'ആയിരുന്നു ആദ്യ സിനിമ. മാസ്റ്റർ പീസ് അവസാന ചിത്രവും. 

മലയാള സിനിമയിലെ ജെന്റിൽമാനായ വില്ലൻ. അതായിരുന്നു സിനിമാക്കാർക്കിടയിലെ ക്യാപ്റ്റൻ രാജു. കുട്ടിക്കാലത്ത് പത്തനംതിട്ട  വേണുഗോപാല്‍ ടാക്കീസിലിരുന്ന്‍ കണ്ട സിനിമകളിലൂടെയാണ്   നടനാകണമെന്ന ആഗ്രഹമുണ്ടായതെന്ന് പിൽക്കാലത്ത് ക്യാപ്റ്റൻ രാജു പറഞ്ഞു. ജീവിതനിയോഗം പട്ടാളക്കാരനാക്കിയെങ്കിലും വൈകാതെ കലാലോകത്തെത്തി.1978-ല്‍  പട്ടാളത്തിലെ ജോലി രാജിവച്ച രാജു അപ്പോഴേക്കും ക്യാപ്റ്റന്‍ രാജുവായി മാറിയിരുന്നു.  രാഷ്ട്രങ്ങള്‍ തമ്മില്‍ എന്തിനാണ് യുദ്ധമെന്ന ചോദ്യം മന:സാക്ഷിയോട് ചോദിച്ചതോടെയാണ് സൈന്യം വിട്ടതെന്നും അദ്ദേഹം പറഞ്ഞുവച്ചു. 

മുംബൈയിലെ അമച്വര്‍ നാടകവേദികളുമായി ബന്ധപ്പെട്ട് ആദ്യകാല പ്രവര്‍ത്തനം. അവിടത്തെ പ്രതിഭ തിയറ്ററില്‍ നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ  'ഈശ്വരന്‍ അറസ്റ്റില്‍ ' എന്ന നാടകത്തില്‍ അഭിനയിച്ച് തുടക്കം. കാഹളം, കാക്കപൊന്ന്‌ തുടങ്ങി നിരവധി നാടകങ്ങൾക്കുശേഷം  സിനിമയിലേക്ക്.പ്രേംനസീര്‍, മധു എന്നിവരോടൊപ്പമാണ് ആദ്യ സിനിമയായ രക്തത്തിൽ അഭിനയിച്ചത്. 32 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ഇംഗ്ലീഷ് ഉള്‍പെടെ വിവിധ ഭാഷകളിലായി 500-ലേറെ സിനിമകള്‍. 

ഓഗസ്റ്റ് ഒന്നിലെ പ്രതിനായകനിൽ തുടങ്ങി ആവനാഴിയിലെ സുന്ദരനായ വില്ലന്‍ സത്യരാജ്, അതിരാത്രത്തിലെ കസ്റ്റംസ് ഓഫീസര്‍, ചന്തുവിനും ആരോമലിനും ആർച്ചയ്ക്കുമിടയിൽ വാക്കുംനോക്കും കൊണ്ട് മൂർച്ചയറിയിച്ച വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍,സി.ഐ.ഡി.മൂസയിലെ സി.ഐ.ഡി.കരംചന്ദ്‌ എന്നിങ്ങനെ ക്യാപ്റ്റൻ രാജു മലയാളികളുടെ മനസിൽ അവശേഷിപ്പിക്കുന്ന മുഖഭാവങ്ങൾ അനവധിയാണ്. നായകനൊപ്പം പ്രതിനായകൻ എന്നത് അടിവരയിട്ടവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളൊക്കെയും. 

വില്ലൻവേഷങ്ങളിൽനിന്ന് വ്യത്യസ്തതയുള്ള വേഷങ്ങളിലേക്ക് ചടുലമായി നിലയുറപ്പിച്ച ക്യാപ്റ്റന്റെ റേഞ്ച്‌ വെളിവാക്കിയത് അദ്ദേഹം കൈകാര്യം ചെയ്ത ഹാസ്യവേഷങ്ങൾകൂടിയായിരുന്നു. നായകന്റെ പഞ്ച് ഡയലോഗുകൾ ഏറ്റുപറഞ്ഞുമാത്രം ശീലമുള്ള മലയാളി ക്യാപ്റ്റന്റെ ഡയലോഗുകൾക്കും കയ്യടിച്ചു. ആത്മീയകാര്യങ്ങളിൽ സജീവമായിരുന്ന ക്യാപ്റ്റൻ അവസാനകാലത്ത് ക്രൈസ്തവ നാടകങ്ങൾക്ക് ചുക്കാൻ പിടിച്ചും കലാലോകത്ത് സജീവമായിരുന്നു.

MORE IN KERALA
SHOW MORE