മലപ്പുറം പെരിന്തൽമണ്ണ താഴേക്കോട് അനർഹരായവർക്ക് പ്രളയദുരിതാശ്വാസഫണ്ട് കൈമാറിയ സംഭവത്തിൽ കൈപ്പറ്റിയ പണം തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പ് നീക്കം തുടങ്ങി. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് സർക്കാർ അക്കൗണ്ടുകളിൽ നിക്ഷേപിച്ച ഫണ്ട് തിരിച്ചുപിടിക്കുന്നത്.
വീട്ടിൽ വെള്ളം കയറിയെന്ന ഇല്ലാത്ത കാരണം പറഞ്ഞ് പതിനായിരം രൂപ ധനസഹായത്തിന്റെ ആദ്യഗഡു ലഭിച്ച 56 കുടുംങ്ങളുടെ പണം തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർ. പണം കൈപറ്റിയ കുടുംബങ്ങൾക്കെല്ലാം അരക്കുപറമ്പ് വില്ലേജ് ഓഫീസിൽ നിന്ന് നോട്ടീസ് നൽകിയിട്ടുണ്ട്.
ആനുകൂല്യത്തിന് അർഹരല്ലാത്തതുകൊണ്ട് അക്കൗണ്ടിൽ വന്ന പണം തിരിച്ചടക്കുന്നൂവെന്ന കത്തും ഉദ്യോഗസ്ഥർ എഴുതി വാങ്ങുന്നുണ്ട്.
പതിനായിരം രൂപ ധനസഹായത്തിന്റെ ആദ്യഗഡുവായ 3800 രൂപ കൈപ്പറ്റിയ 56 പേരിൽ 37 പേരും പണം തിരികെ ഏൽപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള കുടുംബങ്ങളെ നേരിൽക്കണ്ടും പണം കയ്യോടെ വാങ്ങാൻ ഞായറാഴ്ച രാവിലെ മുതൽ ഉദ്യോഗസ്ഥർ മാട്ടറ യിലെ വീടുകളിൽ കയറിയിറങ്ങിയിരുന്നു.
ഒരേ അക്കൗണ്ടിലേക്ക് രണ്ടുവട്ടം ധനസഹായം എത്തിയ വ്യക്തിയോടും പണം തിരിച്ചടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അർഹരല്ലാത്തവർ ദുരന്തനിവാരണ ഫണ്ട് കൈപ്പറ്റിയാൽ നിയമനടപടി ആരംഭിക്കേണ്ടി വരുമെന്ന മുന്നയിപ്പ് നൽകിയിട്ടുണ്ട്. പതിനായിരം രൂപ ധനസഹായത്തിന്റെ ആദ്യഗഡു ലഭിച്ച മിക്ക കുടുംബങ്ങളും കുടുംബശ്രീ വഴി സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ വായ്പക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.