എന്നാ മൂക്ക് ചെത്തുമോ..? യാത്രാബത്ത തന്നാൽ ഡൽഹിക്ക് വരാം; വെല്ലുവിളിച്ച് ജോർജ്

pc-george-commission
SHARE

ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ  നിർദേശിച്ച് സമൻസ് അയച്ച വനിത കമ്മിഷന് പി സി ജോർജിന്റെ മറുപടി. ഡൽഹിയിലേക്കുള്ള യാത്രാ ബത്ത നൽകിയാൽ വരാം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് പ്രതികരിച്ചു. 

ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? – ജോർജ് പറഞ്ഞു.

അതേസമയം, വനിതാ കമ്മിഷൻ ഡൽഹിയിലേക്ക് വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. സിവിൽ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട്. 

മാത്രമല്ല, ബത്ത അനുവദിക്കുന്ന രീതി കമ്മിഷനില്ല. നിർദേശിച്ചിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് എത്തിക്കാൻ പൊലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാർട്ടി ഭാരവാഹിയുമായതിനാൽ തിരഞ്ഞെടുപ്പു കമ്മിഷനു പരാതിപ്പെടുന്നതടക്കമുള്ള നടപടികളിലേക്കും വനിതാ കമ്മിഷനു കടക്കാം.

കഴിഞ്ഞ ദിവസമാണ് എംഎൽഎയോടു നേരിട്ടു ഹാജരാകാൻ നിർദേശിച്ച് കമ്മിഷൻ സമൻസ് അയച്ചത്. 20നു കമ്മിഷനു മുമ്പാകെ ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. 

അപമാനകരമായ പരാമർശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മിഷൻ, മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജോർജിനെതിരെ സ്വമേധയാ കേസെടുത്തു. ജലന്തർ ബിഷപ്പിനെതിരായ പരാതിയിൽ കേരള പൊലീസും പഞ്ചാബ് സർക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നൽകിയതായും വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.

ജോർജിന് കുരുക്ക്

പി.സി.ജോര്‍ജ് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ നടപടിയുമായി പൊലീസ്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കുകയാണ്. കുറവിലങ്ങാട് മഠത്തിലെത്തിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തുന്നത്. കന്യാസ്ത്രീയ്ക്ക് പരാതിയുണ്ടെങ്കില്‍ പി.സി.ജോര്‍ജിനെതിരെ കേസെടുക്കാം എന്നായിരുന്നു പൊലീസിന് ലഭിച്ച നിയമോപദേശം.

MORE IN KERALA
SHOW MORE