വിവാദം കത്തുന്നതിനിടെ വീണ്ടും കന്യാസ്ത്രീകളെ ആക്ഷേപിച്ച് പിസി ജോര്‍ജ്; രോഷം

pc-george-nun-protest
SHARE

വിവാദം കത്തുന്നതിനിടെ വീണ്ടും കന്യാസ്ത്രീകളെ ആക്ഷേപിച്ച് പിസി ജോര്‍ജ് എംഎല്‍എ. ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണെന്ന് ജോര്‍ജ് പറഞ്ഞു. റോഡില്‍ കുത്തിയിരുന്ന് പേരെടുക്കാന്‍ ആണ് ശ്രമം. സ്ത്രീസുരക്ഷാനിയമത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. 

പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തെ അവഹേളിക്കാനും എംഎല്‍എ ശ്രമിച്ചു. കന്യാസ്ത്രീയ്ക്കെതിരായ വിവാദ പ്രസ്താവനയില്‍ പി.സി. ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ സ്വമേധെയാ കേസെടുക്കാനാവില്ലെന്ന് പൊലീസ്. പി.സി. ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കോട്ടയം എസ്.പി ‍ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നിലപാട് അറിയിച്ചു. കന്യാസ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാനാവുമെന്നുമാണ് പൊലീസിന്റെ നിലപാട്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കെതിരെ മോശമായ ഭാഷയില്‍ പി.സി.ജോര്‍ജ് പ്രതികരിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സ്വമേധെയാ കേസെടുക്കാനാവുമോയെന്ന് പരിശോധിക്കാന്‍ ഡി.ജി.പി കോട്ടയം എസ്.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

അപമാനിക്കപ്പെട്ടയാള്‍ പരാതി നല്‍കിയാല്‍ മാത്രമേ ഇത്തരം കേസുകള്‍ നിലനില്‍ക്കൂവെന്നാണ് പൊലീസിന്റെ നിഗമനം. കോട്ടയത്തുവച്ചായിരുന്നു പി.സി. ജോര്‍ജ് കന്യാസ്ത്രീയെ അപമാനിച്ച് സംസാരിച്ചത്.  ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ പി.സി ജോര്‍ജ്, 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.  

ഇതേത്തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ മാധ്യമങ്ങളെ കാണില്ല എന്നും ഇന്നലെ അറിയിച്ചിരുന്നു.  എംഎല്‍എ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതാണ് കാരണം. ഇതിന് പിന്നാലെ കന്യാസ്ത്രീ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

MORE IN BREAKING NEWS
SHOW MORE