നോട്ടു നിരോധന സമയത്ത് പറഞ്ഞ വാക്കുകളിലും ഉറപ്പുകളിലും പിടിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രനെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. ‘ഒന്നും പ്രത്യേകിച്ച് പറയാനില്ല. ഈ പറഞ്ഞതൊക്കെ ഇവര്‍ ഓര്‍ക്കുന്നുണ്ടോ ആവോ… നുണപ്രചാരകാ, കൈരേഖയുമായി ഈ വഴി കണ്ടുപോകരുത്.’- എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. മനോരമ ന്യൂസിന്‍റെയും ഏഷ്യാനെറ്റ് ന്യൂസിന്‍റെയും ചര്‍ച്ചാ വിഡിയോകള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചാണ് മന്ത്രിയുടെ വിമര്‍ശനം.
മോദിസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ കെ.സുരേന്ദ്രന്‍ പറഞ്ഞത് ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ലക്ഷം കോടി രൂപയുടെ കുറവെങ്കിലും റിസര്‍ബാങ്കില്‍ ഇല്ലങ്കില്‍ പറയുന്ന ഏതുജോലിയും ചെയ്യാൻ തയ്യാറാണെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.
അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിന് മുന്‍പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനം നോട്ടും തിരികെയെത്തിയെന്ന് ആർബിഐ സ്ഥിരീകരിക്കുമ്പോൾ രാജ്യമാകെ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്‍. ഒരുവിഭാഗം സാമ്പത്തിക വിദഗ്ധരുടെ കണക്കുകൾ പ്രകാരം നാല് ലക്ഷം കോടിയോളം രൂപ, അതായത് ഏകദേശം 25 ശതമാനവും തിരിച്ചുവരില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാൽ ആ വാദം പൊള്ളയായിരുന്നെന്ന് ആർബിഐ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
2016 നവംബർ എട്ടിനാണ് 500, 1000 നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വരുന്നത്. വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകൾക്കും കടലാസുകഷണത്തിന്റെ വിലപോലും ഇല്ലാതാക്കിയ തീരുമാനം. രാജ്യമാകെ ജനത നെട്ടോട്ടമാടിയ കാലം. അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ ശക്തമായ മാസങ്ങള്‍.
നോട്ടുനിരോധനത്തിന് മൂന്ന് ലക്ഷ്യങ്ങളാണെന്നാണ് മോദി അന്ന് പറഞ്ഞത്. കള്ളപ്പണക്കാരുടെ തായ്‌വേരറുക്കും എന്നതായിരുന്നു അവയിൽ പ്രധാനം. കള്ളനോട്ടടിക്കുന്ന കമ്മട്ടങ്ങൾ പൂട്ടിക്കെടുക, ഭീകരതയ്ക്ക് അന്ത്യം കുറിക്കുക എന്നിവ മറ്റ് ലക്ഷ്യങ്ങൾ.