കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും മണ്ണിടിച്ചില്‍; സുരക്ഷാഭീതി ഉയരെ

kuthiran-rain
SHARE

കാലവർഷക്കെടുതി കുതിരാൻ തുരങ്കത്തെയും വെറുതെ വിട്ടില്ല. തുരങ്കത്തിനു മുകൾഭാഗത്ത് നിന്ന് 30 മീറ്റർ ഉയരത്തിൽനിന്നു മരങ്ങളും പാറകളുമുൾപ്പെടെ ഇടിഞ്ഞു വീണു. ഇത് തുടർച്ചയായി രണ്ടാം ദിവസമാണു തുരങ്കമുഖം ഇടിയുന്നത്. തുരങ്കം  ഇടിഞ്ഞതോടെ ഗുരുതര സുരക്ഷാഭീഷണിയാണ് ഉയരുന്നത്. പ്രശ്നം ചർച്ച ചെയ്യാൻ കലക്ടർ അടുത്ത ആഴ്ച ഉന്നതതല യോഗം വിളിച്ചു. കാലവർഷക്കെടുതിയുള്ളതിനാലാണു യോഗം അടുത്ത ആഴ്ച വിളിക്കാൻ തീരുമാനിച്ചത്. റോഡ് നിർമാണ കമ്പനിയുടെ ജനറേറ്റർ മണ്ണിടിച്ചിലിൽ തകർന്നു. മൂന്നു മീറ്റർ വീതിയിലും പത്തു മീറ്റർ നീളത്തിലുമാണു മണ്ണ് ഇടിഞ്ഞുവീണത്. ബുധനാഴ്ച രാവിലെ വീണ അതേ സ്ഥലത്തുനിന്നുതന്നെയാണു കൂടുതൽ ശക്തമായി മണ്ണിടിച്ചിലുണ്ടായ

തുരങ്കമുഖത്തിലൊന്നു ഭാഗികമായി അടഞ്ഞു. കനത്ത മഴ തുടർന്നാൽ മണ്ണിടിഞ്ഞു തുരങ്കമുഖങ്ങൾ പൂർണമായും മൂടുമെന്ന ആശങ്കയുണ്ട്. പീച്ചി–വാഴാനി വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള സ്ഥലത്തുനിന്നാണു മണ്ണ് അടർന്നു വീണത്. തുരങ്ക നിർമാണ കമ്പനി ഷോർട്ട് കോൺക്രീറ്റിങ് നടത്തി ബലപ്പെടുത്തിയ ഭാഗത്തുനിന്നു മണ്ണിടിച്ചിലുണ്ടായതു സുരക്ഷാകാര്യത്തെ സംബന്ധിച്ച് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഷോർട്ട് കോൺക്രീറ്റിങ് ശാസ്ത്രീയമാണെന്നും ഉറപ്പിനെ കുറിച്ച് ആശങ്ക വേണ്ടെന്നുമായിരുന്നു കരാർ കമ്പനിയുടെ വാദം. കുതിരാൻ തുരങ്കത്തിനുള്ളിൽ പലസ്ഥലത്തും ഉരുക്കുപാളികൾ ഉപയോഗിക്കാതെ ഷോർട്ട് കോൺക്രീറ്റിങ്ങാണ് നടത്തിയിട്ടുള്ളത്.

തുരങ്കം നിർമിക്കുന്ന പാറ അത്യന്തം ദൃഢതയുള്ളതാണെന്നാണു വാദം. ദുർബലമെന്നു കണ്ടെത്തിയ ഭാഗത്തു മാത്രമാണ് ഉരുക്കുപാളികൾ ഉറപ്പിച്ചു കോൺക്രീറ്റിങ് നടത്തിയത്. ഭൂരിപക്ഷം സ്ഥലത്തും ഉരുക്കുപാളികൾ ഇല്ലാതെയാണ് കോൺക്രീറ്റിങ് നടത്തിയിട്ടുള്ളത്. മണ്ണിടിച്ചിലുണ്ടായത് തുരങ്കത്തിനു ഭീഷണി സൃഷ്ടിക്കില്ലെന്നു കരാർ കമ്പനി ഉറപ്പിച്ചു പറയുമ്പോഴും ജനങ്ങളെ സംബന്ധിച്ചു രണ്ടു ദിവസത്തെ മണ്ണിടിച്ചിൽ ആശങ്കയുയർത്തുന്നതാണ്. എൻജിനീയറിങ് രംഗത്തു ദേശീയപാത അതോറിറ്റിക്കു സംഭവിച്ച പിഴവാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.

MORE IN KERALA
SHOW MORE