'ഫ്രാൻസിന്റെ കളി കാണാൻ നീയില്ലല്ലോ'; അനിയനെ രക്ഷിക്കാൻ എടുത്തുചാടി ഫിറോസ്; നെഞ്ചുതകർന്ന് കടലായി

firoz-kadalayi
SHARE

ഫ്രാൻസിന്റെ കട്ട ആരാധകരാണ് കണ്ണൂരിലെ കടലായിക്കാർ. എന്നാൽ കാത്തിരുന്ന ഫ്രാൻസ്–ബെൽജിയം സെമിക്കൊടുവിൽ ഫ്രാൻസ് ഫൈനൽ ടിക്കറ്റെടുത്തപ്പോൾ ഈ  ആരാധകർ കണ്ണീർക്കടലിലായിരുന്നു. ആഘോഷിക്കാൻ മറന്ന ഇവരുടെ നെഞ്ചുപൊള്ളിച്ചത് മറ്റൊരു ഫ്രാൻസ് ആരാധകനായ ഫിറോസിന്റെ വിയോഗമാണ്. കടലിൽ മുങ്ങിത്താണ അനിയനെയും കൂട്ടുകാരനെയും രക്ഷിക്കാൻ എടുത്തുചാടിയതാണവൻ. 

ജൂലൈ അഞ്ചിന് കടൽത്തീരത്ത് കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുകയായിരുന്നു ഫിറോസിന്റെ അനിയൻ ഫഹദ്. പന്ത് കടലിലേക്ക് പോയപ്പോൾ ഫഹദ് പിന്നാലെയോടി. മുങ്ങിത്താണ ഫഹദിനെ രക്ഷിക്കാൻ ചെന്ന കൂട്ടുകാരനും തിരയിൽപ്പെട്ടു.  കണ്ടുനിന്ന ഫിറോസ് എടുത്തുചാടി. രണ്ടുപേരെയും ഒരുവിധം കരയിലേക്ക് വലിച്ചിട്ടു. എന്നാൽ അപ്പോഴേക്കും ഫിറോസിനെ തിര കൊണ്ടുപോയിരുന്നു. 

ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് കിംസിലേക്ക് മാറ്റി. അഞ്ച് ദിവസമാണ് മരണത്തോട് മല്ലടിച്ച് ഫിറോസ് ആശുപത്രി വെന്റിലേറ്ററിൽ കഴിഞ്ഞത്. തിങ്കളാഴ്ച ഫിറോസ് മരണത്തിന് കീഴടങ്ങി. ശ്വാസകോശത്തിൽ ചെളി കയറിയതാണ് മരണകാരണം.

തന്നെ രക്ഷിക്കാൻ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ സഹോദരനെ ഓർത്ത് അനിയൻ ഫഹദിന് കരിച്ചിലടക്കാനാകുന്നില്ല. ഫ്രാൻസിന്റെ പതാകയും ജഴ്സിയും വരച്ച നോട്ട്ബോക്കുകളും ചുമരുകളും ബാക്കിയാക്കിയാണ് ഫിറോസ് മടങ്ങിയത്. വീടിന് മുന്നിലെ തൂണിലുമുണ്ട് അവന്‍ കൈകൊണ്ട് വരച്ച ഫ്രാൻസ് പതാക.

ഇഷ്ടടീം ഫൈനൽ കളിക്കുന്നതുകാണാൻ അവനുണ്ടാകില്ലല്ലോ എന്നതിന്റെ സങ്കടത്തിലാണ് കടലായിക്കാർ. 

MORE IN KERALA
SHOW MORE