ഇന്ന് താന്‍ ഇരിക്കുന്ന ഇൗ പദവിയ്ക്ക് പിന്നിലെ ഉൗര്‍ജം തന്റെ നാടാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കുമ്മനമെന്ന ജന്മസ്ഥലത്തുനിന്നു ലഭിച്ച അനുഭവപാഠങ്ങളാണ് പൊതുപ്രവർത്തനത്തിനു പ്രചോദനവും ശക്തിയുമായത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ റിപ്പബ്ലിക് ദിനത്തിൽ ആദ്യമായി പ്രസംഗിച്ചതു കുമ്മനം സ്കൂളിലെ വേദിയിലാണ്. പക്ഷേ അന്നത്തെ പ്രസംഗം തെറ്റി പകുതിയിൽ നിന്നുപോയെങ്കിലും അധ്യാപകർ നൽകിയ പ്രോത്സാഹനമാണു മുന്നോട്ടു നയിച്ചത്. ഏതു വലിയ സ്വീകരണ സമ്മേളനത്തെക്കാളും ഇഷ്ടം സ്വന്തം നാട്ടിലെ ജനങ്ങളുടെ സ്നേഹവും സ്വീകരണവുമാണെന്നും അദ്ദേഹം പറഞ്ഞു. മിസോറാം ഗവര്‍ണറായ ശേഷം കേരളത്തിലെത്തിയ അദ്ദേഹം ജന്‍മനാട്ടില്‍ നല്‍കിയ സ്വീകണസമ്മേളനത്തില്‍ പറഞ്ഞ വാക്കുകളാണിത്.
എല്ലാ നാട്ടുകാരെയും മിസോറമിലേക്ക് അദ്ദേഹം ക്ഷണിച്ചു. അഞ്ചാം ക്ലാസ് വരെ കുമ്മനം രാജശേഖരൻ പഠിച്ച കുമ്മനം ഗവ. യുപി സ്കൂളിൽ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമിതി ചെയർമാൻ ജേക്കബ്കുട്ടി പൊന്നാറ്റ് അധ്യക്ഷനായി.കുമ്മനം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. പി.എ.ആലിച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.പി.പ്രതാപൻ, എം.എസ്.പത്മനാഭൻ, പഞ്ചായത്ത് അംഗം രാജി സതീഷ്, പാർഥസാരഥി എന്നിവർ പ്രസംഗിച്ചു.