വിഡിയോ ചാറ്റിനിടെ വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്തി തട്ടിയത് പത്ത് ലക്ഷം; പ്രതികളെ കുടുക്കിയത് ഇങ്ങനെ

youth-held
SHARE

വീട്ടമ്മയായ യുവതിയുടെ മോർഫ് ചെയ്തെടുത്ത നഗ്നചിത്രങ്ങൾ നവമാധ്യമങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്തുലക്ഷം കവർന്ന യുവാക്കളെ തന്ത്രപരമായ നീക്കത്തിലൂടെ പൊലീസ് കുടുക്കി. വലപ്പാട് കോതകുളം സ്വദേശി കളിച്ചത്ത് വീട്ടില്‍ ആദിത്യന്‍, തളിക്കുളം സ്വദേശികളായ പെരുംതറ വീട്ടില്‍ ആദില്‍, മാനങ്ങത്ത് വീട്ടില്‍ അശ്വിന്‍, വലപ്പാട് സ്വദേശി വെന്നിക്കല്‍ വീട്ടില്‍ അജന്‍ എന്നിവരാണ് അറസ്റ്റിലായത്.പത്ത് ലക്ഷം തട്ടിയെടുത്തതിനു ശേഷം അരലക്ഷം കൂടി തട്ടാനുളള നീക്കമാണ് അഴിക്കുളളിൽ കലാശിച്ചത്. മൊബൈല്‍ഫോണില്‍ സൗഹൃദം സ്ഥാപിച്ചാണ് നാലംഗസംഘം വീട്ടമ്മയായ യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പ്രതികളായ ആദിത്യന്‍, ആദില്‍, അശ്വിന്‍, അജന്‍ എന്നിവര്‍ യുവതിയുമായി മൊബൈല്‍ഫോണില്‍ വീഡിയോ ചാറ്റിംഗ് നടത്താറുണ്ടായിരുന്നു. ചാറ്റിങ്ങിനിടെ യുവതിയുടെ ഫോട്ടോ യുവാക്കള്‍ ചേര്‍ന്ന് സ്ക്രീന്‍ഷോട്ട് ചെയ്തെടുത്തു. 

ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കിയ പ്രതികള്‍ പണം തട്ടിക്കാന്‍ പദ്ധതി തയ്യാറാക്കി. ഇതിനായി പുതിയ നമ്പര്‍ എടുത്ത ഫോണില്‍ നിന്ന് അജ്ഞാതനെന്ന നിലയില്‍ നാലംഗസംഘം വാട്സ് ആപ്പ് മുഖേന സന്ദേശം യുവതിക്ക് അയച്ചു കൊടുത്തു.പിന്നീട് യുവതിയുടെ നഗ്നചിത്രങ്ങള്‍ നാല് യുവാക്കളില്‍ നിന്ന് താന്‍ കൈക്കലാക്കിയെന്നും ഇത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അജ്ഞാതനെന്ന പേരിലായിരുന്നു സന്ദേശം. ഇക്കാര്യം ആരെയെങ്കിലും അറിയിച്ചാല്‍ കുടുംബജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭയത്തിലായ യുവതി സത്യാവസ്ഥ അറിയാതെ പ്രതികളായ തന്‍റെ സുഹൃത്തുക്കളെ വിവരം അറിയിച്ചു.

morphing-case

അജ്ഞാതന്‍ അയച്ച സന്ദേശം ശരിയാണെന്നും അയാളെ അനുസരിക്കുകയെ നിവൃത്തിയുള്ളെന്നും പറഞ്ഞ് പ്രതികള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് പല തവണകളിലായി സ്വര്‍ണ്ണാഭരണങ്ങളും, പണവും ഉള്‍പ്പെടെ പത്തുലക്ഷത്തോളം രൂപ യുവാക്കള്‍ കൈക്കലാക്കി. ചെരിപ്പ് കടയില്‍ ജീവനക്കാരന്‍ അടക്കം തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തുവന്ന യുവാക്കള്‍ തട്ടിപ്പിന് പിന്നാലെ ആര്‍ഭാടജീവിതമാണ് നയിച്ചുവന്നത്. തട്ടിച്ചെടുത്ത പണംകൊണ്ട് പ്രതികളില്‍ ഒരാളായ ആദിലിന്‍റെ പേരില്‍ കാറും സ്വന്തമാക്കി.

തുടര്‍ന്ന് ഗോവയിലും, കൊടൈക്കനാലിലും പ്രതികള്‍ വിനോദത്തിന് സമയം കണ്ടെത്തി. ഇതിനിടെ അരലക്ഷം രൂപയും കൂടി യുവതിയില്‍ നിന്ന് തട്ടാനുള്ള ശ്രമമാണ് യുവാക്കളെ കെണിയില്‍ പെടുത്തിയത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വലപ്പാട് എസ്.എച്ച്.ഒ ടി.കെ.ഷൈജുവിന്‍റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപവും നല്‍കി. ഇതിനിടെ പണം ആവശ്യപ്പെട്ട നാല് യുവാക്കളെ പൊലീസ് യുവതിയുടെ വീടിനടുത്ത് തന്ത്രപൂര്‍വ്വം കാറില്‍ വിളിച്ചുവരുത്തി. 

യുവാക്കള്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് അമ്പതിനായിരം രൂപയുടെ ആകൃതിയില്‍ പത്രം മുറിച്ച് പൊതിഞ്ഞ് വെച്ചിരുന്നു. ഇതെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പ്രത്യേക അന്വേഷണസംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ അന്വേഷണസംഘാംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊബൈല്‍ഫോണിന്‍റെ കൃത്യമായ ഉപയോഗം അറിയാതെ ഒട്ടേറെ സ്ത്രീകള്‍ ചതിയില്‍പ്പെടുകയാണെന്ന് ഇതില്‍ ജാഗ്രത കാണിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പുഷ്ക്കരന്‍ അറിയിച്ചു. 

MORE IN KERALA
SHOW MORE