ചെങ്ങന്നൂരില്‍ എൽ.ഡി.എഫിനു വേണ്ടി കേരളാ കോൺഗ്രസ് വനിതാ നേതാവ് പ്രവർത്തിച്ചതിന് തെളിവ്

chengannur-t
SHARE

ചെങ്ങന്നൂർ‍ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിച്ചുവെന്ന സൂചനയുമായി കേരളാ കോൺഗ്രസ് വനിതാ നേതാവിന്റെ ശബ്ദരേഖ. വോട്ടെടുപ്പിന്റെ തലേദിവസം ചെങ്ങന്നൂർ നഗരസഭാ കൗൺസിലർ കൂടിയായ വൽസമ്മ എബ്രഹാം നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ചെങ്ങന്നൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വൽസമ്മ എബ്രഹാം മൽസരിക്കേണ്ടന്ന് പാർട്ടി നിർദേശിച്ചു.

ചെങ്ങന്നൂർ നഗരസഭയിലെ പുത്തൻകാവ് വാർഡിൽനിന്നുള്ള കൗൺസിലർ വൽസമ്മ എബ്രഹാം ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന്റെയൊപ്പം പ്രവർത്തിക്കുന്നയാളുമായി നടത്തിയ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.  യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന് കെ.എം. മാണി പ്രഖ്യാപിച്ചതിന് ശേഷവും എൽ.ഡി.എഫിന് അനുകൂലമായാണ് പ്രവർത്തിച്ചതെന്ന സൂചനയാണ് ഫോൺ സംഭാഷണത്തിലുള്ളത്. ക്രൈസ്തവനെന്ന നിലയിൽ സജി ചെറിയാന് വോട്ട് ചെയ്യണമെന്ന് വൽസമ്മയുടെ മകൻ ബന്ധുക്കളോടും മറ്റും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു.

ശബ്ദം തന്റേതാണെന്ന് സമ്മതിച്ച വൽസമ്മ എബ്രഹാം മകൻ ഇടതുപക്ഷ അനുഭാവിയാണെന്നും പറഞ്ഞു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി വൽസമ്മ പ്രവർത്തിച്ചുവെന്ന് കരുതുന്നില്ലെന്നാണ് പാർട്ടി നിലപാട്. എങ്കിലും സംഭവം വിവാദമായ പശ്ചാത്തലത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടന്ന് പാർട്ടി നിർദേശിച്ചു.

വൽസമ്മയ്ക്ക് പകരം കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ നാളെ നടക്കുന്ന വൈസ് ചെയർപേഴ്ൺ തിരഞ്ഞെടുപ്പിൽ മൽസരിക്കും.

MORE IN KERALA
SHOW MORE