രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ തിങ്കളാഴ്ച ആരംഭിക്കും. നിയമസഭയിലെ അംഗബലം കൂടിയപ്പോഴും യുഡിഎഫിന് രാജ്യസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ സാഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ഏതെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ തയ്യാറായില്ലെങ്കില്‍ , വന്‍ പൊട്ടിത്തെറി ഉണ്ടാക്കും. എന്നാല്‍ രോഷപ്രകടനങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന വിശ്വാസത്തിലാണ് നേതൃത്വം.
നാല്‍പ്പത്തി ഒന്നായിരുന്നു ഇതുവരെ യുഡിഎഫിന്‍റെ നിയമസഭയിലെ അംഗസംഖ്യ. തിങ്കളാഴ്ച സഭ ചേരുമ്പോള്‍ ഇത് 47 ആയി ഉയരും. കോണ്‍ഗ്രസിനുള്ളത് 22 എം.എല്‍എമാര്‍, ലീഗിന് 18, പിന്നെ അനൂപ് ജേക്കബും ഇവരോടൊപ്പം ആറ് കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍കൂടി മുന്നണിയിലേക്കെത്തും. അംഗബലം കൂടിയതിന്‍റെ കരുത്തിന് പകരം രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കിയത് സൃഷ്ടിച്ച പ്രതിസന്ധിയാണ് യുഡിഎഫ് നേരിടുന്നത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വരും ദിവസങ്ങളില്‍ നിയമസഭക്കുള്ളിലും പുറത്തും ഈ അതൃപ്തി നേരിടേണ്ടിയും വരും. പക്ഷെ മാണിയെ കൊണ്ടുവന്ന രീതിയോടുള്ള അസംതൃപ്തി , എം.എല്‍എമാര്‍മാത്രം വോട്ട് ചെയ്യുന്ന രാജ്യസാഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന ഉറച്ച വിശ്വാസം നേതാക്കള്‍ക്കുണ്ട്. തിങ്കളാഴ്ച് പത്രിക നല്‍കണം. 21 നാണ് വോട്ടെടുപ്പ്. 36 വോട്ട് ലഭിച്ചാല്‍തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ജയിക്കാം. അതേസമയം വിപ്പ് നല്‍കുന്നതിന് നിയമപരമായ സാംഗത്യം രാജ്യസഭാതിരഞ്ഞെടുപ്പിലില്ല. നിയമസഭക്ക് പുറത്ത് നടക്കുന്ന വോട്ടിങില്‍, വിപ്പ് ബാധകമാക്കാനാവില്ല. അതുകൊണ്ടുതന്നെ ഒരു എം,എല്‍എ വിട്ടു നിന്നാലോ, മാറിവോട്ട് ചെയ്താലോ കൂറുമാറ്റ നിയമം അനുസരിച്ച് അയോഗ്യത കല്‍പ്പിക്കാനുമാകില്ല. പാര്‍ട്ടിതലത്തില്‍നടപടി എടുക്കാന്‍മാത്രമെ കഴിയൂ. വോട്ടെടുപ്പില്‍ ഒരോ എം.എല്‍.എയും വോട്ട് പെട്ടിയിലിടും മുന്‍പ് അതാത് പാര്‍ട്ടിയുടെ ഏജന്‍റിനെ കാണിക്കണം. ഇങ്ങനെ കാണിക്കാതെ വോട്ട് രേഖപ്പെടുത്താനാവില്ല. അത് പ്രത്യേകം സൂക്ഷിക്കാന്‍ഏജന്റിന് വരണാധികാരിയോട് ആവശ്യപ്പെടാനാകും