നിപ്പ വൈറസ് പനിയുടെ ക്ഷീണം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലേയ്ക്കും പടരുന്നു. ടൂറിസം സീസണായതോടെ സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലെ നാട്ടുകാര്‍ ആശങ്കയിലാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വരവും കുറയുമെന്നാണ് സൂചന.
മൂന്നാറും തേക്കടിയിയും ഉള്‍പ്പടെ സംസ്ഥാനത്തെ പ്രധാന ടൂറിസം മേഖലകളിലെല്ലാം അവധിക്കാലമായതോടെ സഞ്ചാരികളെക്കൊണ്ടു നിറഞ്ഞു. നിപ്പ വൈറസ് പനിയുടെ വാര്‍ത്തയറിഞ്ഞതോടെ ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ ആശങ്കയിലാണ്. സഞ്ചാരികള്‍ക്കിടയില്‍ വൈറസ് പനിയുള്ളവര്‍ ഉണ്ടാകുമോ എന്ന പേടിയും എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികളക്കിടയില്‍ തെറ്റായ പ്രചാരണങ്ങളും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ചെക്പോസ്റ്റുകളിലും പ്രധാന വിനോദസഞ്ചാര മേഖലകളിലും പരിശോധന കേന്ദ്രങ്ങള്‍ തുറക്കാത്തതില്‍ പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം വാട്സാപ് സന്ദേശം കണ്ട് നിപ്പ വൈറസ് രോഗബാധയാണെന്നു സംശയിച്ച് വിനോദയാത്രയ്ക്കെത്തിയ കോഴിക്കോട് സ്വദേശി ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഇല്ലെന്നു ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നു മടങ്ങി. വൈറസ് നിയന്ത്രണ വിധേയമാകുന്നത് വരെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിണമെന്ന ആവശ്യവും ഉയരുന്നുണ്ട്.