സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ക്രിമിനലുകളെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം സംരക്ഷണ പൊലീസ് കേന്ദ്രങ്ങള്‍ തുടങ്ങാനും വിവിധ ഭാഷകളറിയുന്ന പൊലീസുകാരെ കൂടുതലായി നിയമിക്കാനും തീരുമാനമായി.
കോവളത്ത് വിദേശവനിതയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം, സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷയില്‍ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള പ്രത്യേക നിര്‍ദേശളുമായി ഡി.ജി.പി ഉത്തരവിറക്കിയത്. ലഹരിമരുന്ന് വില്‍പ്പനക്കാരും അനാശാസ്യക്കാരുമടക്കം മുഴുവന്‍ ക്രിമിനലുകളെയും നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് എസ്.എച്ച്.ഒമാര്‍ക്കുള്ള പ്രത്യേകനിര്‍ദേശം. സംശയാസ്പദമായ സാഹചര്യത്തില്‍ ഇത്തരക്കാരെ കണ്ടാല്‍ ചോദ്യം ചെയ്യാനുള്ള അധികാരം ടൂറിസം പൊലീസിന് നല്‍കാനും തീരുമാനമായി.
വിദേശവനിതയെ കൊലപ്പെടുത്തിയത് ലഹരി ഉപയോഗിക്കുന്നവരാണെന്നതാണ് ഈ തീരുമാനത്തിന് വഴിവച്ചത്. ജൂണ്‍ 15നം ടൂറിസം സംരക്ഷണ പൊലീസ് കേന്ദ്രങ്ങള്‍ എല്ലായിടത്തും തുടങ്ങാനും ഇംഗ്ളീഷ് അടക്കം വിവിധ ഭാഷകളറിയാവുന്ന പൊലീസുകാരെ കൂടുതലായി നിയമിക്കാനും ജില്ലാ പൊലീസ് മേധാവികളോട് നിര്‍ദേശിച്ചു. ഹോട്ടലുകളും ആയൂര്‍വേദ, യോഗ കേന്ദ്രങ്ങളും അവിടയെത്തുന്ന സഞ്ചാരികളുടെ വിവരങ്ങള്‍ എല്ലാ ദിവസവും വൈകിട്ട് പൊലീസിന് കൈമാറണം.
തെരുവ് കച്ചവടക്കാര്‍ക്ക് അടക്കം അംഗീകൃത മുദ്രയുള്ള യൂണിഫോം നിര്‍ബന്ധമാക്കാന്‍ ടൂറിസം വകുപ്പിനോട് ആവശ്യപ്പെടാനും തീരുമാനമുണ്ട്. നേരത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഡി.ജി.പി പങ്കെടുത്ത അവലോകന യോഗത്തിലെ നിര്‍ദേശങ്ങളനുസരിച്ചാണ് പൊലീസിന്റെ ഉത്തരവ്.