പ്രാഥമിക അന്വേഷണം പോലും നടത്താതെ അന്വേഷണ ഉദ്യോഗസ്ഥന്‍ പടിയിറങ്ങിയതോടെ സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മാനഭംഗക്കേസ് ചുമത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറുംവാക്കായി. ഒരു കേസ് പോലും റജിസ്റ്റര്‍ ചെയ്യാതെയാണ് രാജേഷ് ദിവാന്റ പടിയിറക്കം. പൊലീസിനെ വിമര്‍ശിക്കുന്ന മനുഷ്യവകാശ കമ്മിഷന്‍/ സേനാംഗങ്ങളുടെ അവകാശങ്ങള്‍ കൂടി പരിഗണിക്കണമെന്നു വിരമിക്കല്‍ പ്രസംഗത്തില്‍ രാജേഷ് ദിവാന്‍ പറഞ്ഞു. തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലായിരുന്നു യാത്രയയപ്പ്.
1986 ബാച്ചുകാരനായ രാജേഷ് ദിവാന്‍ ഉത്തരമേഖലാ ഡിജിപിയായാണ് വിരമിക്കുന്നത്. സോളര്‍കേസ് അന്വേഷണമാണ് രാജേഷ് ദിവാനെ സമീപകാലത്ത് ശ്രദ്ദേയനാക്കിയത്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണസംഘം രുപീകരിച്ചിരുന്നു. അഞ്ചരമാസം കഴിഞ്ഞിട്ടും സോളറില്‍ ഒരു കേസു പോലും റജിസ്റ്റര്‍ ചെയ്തില്ല. അഴിമതി നിരോധന നിയമം, മാനഭംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കേസുമായി മുന്നോട്ടുപോകുന്നതില്‍ നിയമപരമായ പ്രശ്നങ്ങള്‍ രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘം ചൂണ്ടികാട്ടിയിരുന്നു.അതിനിടെ ദിവാന്‍ വിരമിക്കുമ്പോള്‍ കേസിന്റെ കാര്യം പൂര്‍ണമായും അനിശ്ചിതതത്വത്തിലായതിനു പുറമേ സര്‍ക്കാരിനു നാണക്കേടുമായി. യാത്രയയപ്പു ചടങ്ങില്‍ മനുഷ്യാവകാശ കമ്മിഷന്റെ നിലപാടുകളെ രാജേഷ് ദിവാന്‍ രൂക്ഷമായി വിമര്‍ശിച്ചു
2017 ജനുവരിയിലാണ് ഉത്തരമേഖല ഡി.ജി.പി പദവിയിലേക്കെത്തിയത്. സ്ഥാനം എഡിജിപി റാങ്ക് ആയതിനാല്‍ ആദ്യം ചുമതലയേറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് ഡിജിപിയായി പദവി ഉയര്‍ത്തിയതിനുശേഷമായിരുന്നു ചുമതലയേറ്റത്