കസ്റ്റഡി മരണം: ആരോപണവിധേയനായ എസ്പിക്ക് നക്ഷത്രഹോട്ടലില്‍ വന്‍ യാത്രയയപ്പ്

george
SHARE

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായി  സ്ഥലമാറ്റമുണ്ടായ റൂറല്‍ എസ്പി എ.വി ജോര്‍ജിന് നക്ഷത്രഹോട്ടലില്‍ വന്‍ യാത്രയയപ്പ്. യാത്രയയപ്പ് പാര്‍ട്ടിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടിച്ചു കയറാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. തുടര്‍ന്ന് എ. വിജോര്‍ജിനെ മറ്റൊരു വാഹനത്തിലാണ് പുറത്തിറക്കി രക്ഷിച്ചത്.

വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിട്ട റൂറല്‍ എസ് പി എ.വി ജോര്‍ജിനെ തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ജില്ല വിട്ടുപോകുന്ന എസ് പിക്ക് പൊലീസുകാര്‍ നല്‍കുന്ന പാര്‍ട്ടി എന്ന രീതിയിലാണ് നെടുമ്പാശേരിയിലെ നക്ഷത്രഹോട്ടലില്‍ യാത്രയയപ്പ് സംഘടിപ്പിച്ചത്. എസ് ഐമാരും സിഐമാരും ഡിവൈഎസ്പിമാരുമടക്കമുള്ളവര്‍ പാര്‍ട്ടിക്കെത്തി.  സിവില്‍ ഡ്രസില്‍ ആയിരുന്നെങ്കിലും എല്ലാവരും പൊലീസ് ജീപ്പിലാണ് പാര്‍ട്ടിക്ക് വന്നത്. സംഭവം പുറത്തറിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഹോട്ടലിന് മുന്നില്‍ തടിച്ചു കൂടി പ്രതിഷേധിച്ചു. 

സിവില്‍ വേഷത്തിലും യഥാര്‍ഥ വേഷത്തിലുമുള്ള പൊലീസെത്തി പ്രതിഷേധക്കാരെ നിയന്ത്രിച്ചു. ഇതിനിടയില്‍ എസ്പിയെ ഔദ്യോഗിക വാഹനത്തിലല്ലാതെ മറ്റൊരു വാഹനത്തില്‍ പുറത്തേക്ക് കടത്തി. തുടര്‍ന്ന് എസ്കോര്‍ട്ട് പോലെ പൊലീസും പുറത്തേക്ക്.  അച്ചടക്ക നടപടിയല്ലെന്ന് അറിയിക്കാന്‍ എസ് പി തന്നെ പാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. സ്വന്തം സ്ക്വാഡിലെ പൊലീസുകാര്‍ കൊലക്കുറ്റത്തിന് ജയിലില്‍ കിടക്കുമ്പോള്‍ എസ് പി പാര്‍ട്ടി നടത്തിയതില്‍  ഒരു വിഭാഗം പൊലീസുകാര്‍ക്കും അമര്‍ഷമുണ്ട്.

MORE IN KERALA
SHOW MORE