വരാപ്പുഴയിൽ ആത്മഹത്യചെയ്ത വാസുദേവന്റെ വീടാക്രമിച്ച കേസിലെ യഥാർഥ പ്രതികളല്ല ശ്രീജിത്തും ഒപ്പമുള്ളവരും എന്ന സൂചന ലഭിക്കുമ്പോൾ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ശക്തമാവുകയാണ്. മറ്റാരുടേയോ സമ്മർദപ്രകാരമാണ് പൊലീസ് ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതെന്ന് സഹോദരൻ രഞ്ജിത് ആരോപിച്ചു. സിപിഎം നേതാക്കൾ ഇടപെട്ട് സാക്ഷികളുടെ മൊഴിമാറ്റിപ്പറയിച്ചെന്നും ശ്രീജിത്തിന്റെ കുടുംബം ആരോപിക്കുന്നു.
ആത്മഹത്യചെയ്ത വാസുദേവന്റെ വീടാക്രമിച്ച കേസിലെ യഥാർഥ പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ നിലപാട്. വാസുദേവന്റെ മകൻ വിനീഷ് നൽകിയ പേരുകൾ വകവയ്ക്കാതെ പൊലീസ് മുകളിൽ നിന്നുള്ള ആരുടേയോ സമ്മർദത്തിനു വഴങ്ങി ശ്രീജിത് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാസുദേവന്റെ മരണവിവരം പൊലീസിനെ അറിയിച്ചത് സിപിഎമ്മുകാരാണ്. വാസുദേവനെ കെട്ടിത്തൂക്കി കൊന്നുവെന്ന് പറഞ്ഞാണ് പൊലീസിനെ വിളിച്ചത്. അതിനെക്കുറിച്ച് അന്വേഷിക്കണം. സിപിഎം നേതാവ് ഡെന്നി ഇടപെട്ട് സാക്ഷികളുടെ മൊഴിമാറ്റിയെന്നും ശ്രീജിത്തിന്റെ സഹോദരൻ രഞ്ജിത് ആരോപിച്ചു.
ആരോപണങ്ങൾ നിഷേധിച്ച സിപിഎം ഏരിയ കമ്മിറ്റി അംഗം ഡെന്നി, പ്രതികളുടേയോ പ്രതികളല്ലാത്തവരുടേയോ പേരുകൾ പാർട്ടി നിർദേശിച്ചിട്ടില്ലെന്ന് വിശദീകരിച്ചു.