സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റു. പാലക്കാട് പട്ടാമ്പിയില്‍ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിക്ക് പിന്നിലേക്ക് കാറിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകനും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. നെല്ലായ സ്വദേശിനി സുഹറ, മകൻ അജ്മൽ , പാലൂർ സ്വദേശി സുൽത്താൻ എന്നിവരാണ് മരിച്ചത്. എറണാകുളത്ത് പോയി മടങ്ങി വരുമ്പോൾ പുലർച്ചെ രണ്ട് മണിക്ക് മേലേപട്ടാമ്പിയിൽ വച്ചായിരുന്നു അപകടം.
ഒരു കുട്ടി ഉൾപ്പെടെ പരുക്കേറ്റ മൂന്നു പേർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അജ്മൽ ഫുട്ബോൾതാരം കൂടിയാണ്. ചാവക്കാട് അയിനിപ്പുള്ളിയിൽ കാറും മിനിവാനും കൂട്ടിയിടിച്ച് കോട്ടക്കൽ സ്വദേശി അബ്ദുറഹ്മാനും മകന്‍ ഷാഫിയുമാണ് മരിച്ചത്. പുലര്‍ച്ച 12.50ന് ഉണ്ടായ അപകടത്തില്‍ അഞ്ചു പേർക്ക് പരുക്കേറ്റു.
കാറിലുള്ളവർ കൊച്ചിയിൽ നിന്ന് കോട്ടയ്ക്കലിലേയ്ക്ക് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ടവരെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റവരിൽ നാലു പേർ സ്ത്രീകളാണ്. ഒരു കുട്ടിയും. ഇവരെ പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി തൃശൂരിലെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി.