ലൈറ്റ് മെട്രോ പദ്ധതിയെ പറ്റി സംസ്ഥാനസര്‍ക്കാരിനുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഡി.എം.ആര്‍.സി സമര്‍പ്പിച്ച വിശദപദ്ധതി രേഖ വ്യക്തമാക്കുന്നു. ആറു വര്‍ഷം കൊണ്ട് 2187 കോടിരൂപ മാത്രമേ പദ്ധതിയില്‍ സംസ്ഥാനസര്‍ക്കാരിന് മുടക്കേണ്ടതുള്ളു. ടിക്കറ്റ് കലക്ഷന്‍, ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയില്‍ മാത്രമാണ് സ്വകാര്യപങ്കാളിത്തം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
സാമ്പത്തികബാധ്യത, സ്വകാര്യ പങ്കാളിത്തം എന്നീ കാര്യങ്ങളിലാണ് സംസ്ഥാനസര്‍ക്കാരിന്റെ ആശങ്ക. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ ആകെ ചെലവ് 7446 കോടിരൂപ. ഇതില്‍ 2187 കോടിയാണ് ആറുവര്‍ഷം കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ മുടക്കേണ്ടത്. പ്രതിവര്‍ഷം 367 കോടി മാത്രം. 3785 കോടിരൂപയാണ് വായ്പ. ഈ തുക 30 വര്‍ഷം കൊണ്ട് അടച്ചുതീര്‍ത്താല്‍ മതി.
213 കോടിരൂപ മാത്രമാണ് പദ്ധതിയില്‍ പൊതുസ്വകാര്യ പങ്കാളിത്തമായി വരുന്നത്. ആകെ പദ്ധതി ചെലവിന്റെ 2.86 ശതമാനം മാത്രം. ടിക്കറ്റ് കലക്ഷനും ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കലിലുമാണ് സ്വകാര്യപങ്കാളിത്തം നിര്‍ദേശിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ ടിക്കറ്റ് കലക്ഷന്‍ ആക്സിസ് ബാങ്കിനാണ് നല്‍കിയിരിക്കുന്നത്.
കേന്ദ്രത്തിന്റെ പുതുക്കിയ മെട്രോനയം പാലിക്കുന്നതിനു വേണ്ട ചെറിയവ്യത്യാസം മാത്രമേ ആദ്യത്തെ വിശദപദ്ധതി രേഖയില്‍ വരുത്തിയിട്ടുള്ളു എന്നും അതിനാല്‍ ആശങ്ക വേണ്ടെന്നുമാണ് ഡി.എം.ആര്‍.സി അധികൃതരുടെ വാദം.