കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ബാങ്കുകളുടെ യോഗത്തില്‍ നിന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് വിട്ടുനിന്നു. 750 കോടി രൂപ വായ്പ നല്‍കാമെന്നായിരുന്നു പി.എന്‍.ബി സമ്മതിച്ചിരുന്നത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ തുടരുന്നത് വ്യാഴാഴ്ച അറിയിക്കാമെന്നാണ് ഇപ്പോള്‍ പി.എന്‍.ബിയുടെ നിലപാട്.
നീരവ് മോദിയുടെ തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപ നഷ്ടമായ പഞ്ചാബ് നാഷണല്‍ ബാങ്ക് ദീര്‍ഘകാല വായ്പകള്‍ മരവിപ്പിച്ചതിനാലാണ് തീരുമാനം മാറ്റിയത്. 750 കോടിരൂപ നല്‍കാമെന്നായിരുന്നു നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നത്. ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സ് യോഗം കൂടി തീരുമാനം വ്യാഴ്ചാഴ്ച അറിയിക്കാമെന്ന നിലപാടിലാണ് ഇപ്പോള്‍ പി.എന്‍.ബി. ഇതോടെ പി.എന്‍.ബി കണ്‍സോര്‍ഷ്യത്തില്‍ തുടരുന്നതും അനിശ്ചിതത്വത്തിലായി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3300 കോടിയുടെ വായ്പ സമാഹരിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എസ്.ബി.ഐ 1000 കോടിരൂപയും കാനറബാങ്കും വിജയ ബാങ്കും 500 കോടിരൂപ വീതവും നല്‍കും.
ലക്ഷ്മി വിലാസ് ബാങ്, ആന്ധ്ര ബാങ്ക്,കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവയും കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്നു. ആന്ധ്ര,ദേന ബാങ്കുകളില്‍ നിന്ന് കൂടുതല്‍ തുക കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ് . തിരിച്ചടവ് തുക 49 ഡിപ്പോകളില്‍ നിന്ന് ശേഖരിക്കാനും ഒാരോ ബാങ്കിനും അനുപാതികമായി അത് നല്‍കാനുമുള്ള ചുമതല എസ്.ബി.െഎയ്ക്കാണ്.