ദാരിദ്ര്യലഘൂകരണവിഭാഗം ജീവനകാർക്ക് ശമ്പളം നൽകാൻ ഉത്തരവ്

poverty
SHARE

ദാരിദ്ര്യ ലഘൂകരണ വിഭാഗം ജീവനക്കാർക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാർ ഏഴു കോടിരൂപ അനുവദിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും. ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ വിവരം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.  നടപടി ക്രമങ്ങൾ കഴിഞ്ഞ് ജീവനക്കാർക്കു ശമ്പളം  ലഭിക്കാൻ ഒരാഴ്ച കൂടി വൈകും. 

രണ്ടുമാസമായി സംസ്ഥാനത്തെ ദാരിദ്ര്യ ലഘൂകരണ വിഭാഗം ജീവനക്കാർക്കു ശമ്പളം ലഭിക്കുന്നില്ല. കേന്ദ്ര സർക്കാർ പണം അനുവദിക്കാത്തതും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ താൽപര്യം കാട്ടാത്തതുമായിരുന്നു പ്രശ്നത്തിനു കാരണം. പിഎസ്‌സി വഴി സ്ഥിര നിയമനം ലഭിച്ച ഗ്രാമവികസന വകുപ്പിലെ ജീവനക്കാരാണിവർ. എന്നാൽ, ശമ്പളം നൽകുന്നത് ജില്ലാ ഗ്രാമവികസന ഏജൻസിയുടെ അക്കൗണ്ടിൽനിന്നാണ്. മറ്റു സർക്കാർ ജീവനക്കാർക്കെന്ന പോലെ ട്രഷറി വഴി ശമ്പളം നൽകണമെന്ന ആവശ്യത്തിൽ സർക്കാർ നടപടിയെടുത്തിട്ടില്ല. 

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ശമ്പളം മുടങ്ങിയതോടെ യാത്രക്കൂലിക്കു പോലും പണമില്ലാതെ പല ജീവനക്കാരും പ്രയാസപ്പെടുന്നുണ്ട്. ശമ്പളം നൽകാനും ഓഫിസ് പ്രവർത്തനത്തിനും പണം അനുവദിക്കണമെന്നു ഗ്രാമവികസന കമ്മിഷണർ സർക്കാരിനെ അറിയിച്ചിരുന്നു. തൊഴിലുറപ്പു പദ്ധതി, പ്രധാനമന്ത്രി ഭവന പദ്ധതി, ലൈഫ് മിഷൻ തുടങ്ങിയ കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ നിർവഹണവും മേൽനോട്ടവും നടത്തുന്നത് ദാരിദ്ര്യ ലഘൂകരണ വിഭാഗമാണ്. പുറമേ ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികളും നടത്തുന്നു. 

MORE IN KERALA
SHOW MORE