സമൂഹ മാധ്യമങ്ങളില്‍ വൈറലായ തൊടുപുഴ അല്‍അസ്ഹര്‍ കോളേജ് വിദ്യാര്‍ഥികളുടെ പ്രാകൃത പിറന്നാള്‍ ആഘോഷത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ചായവും മുട്ടയും കരി ഓയിലും തലയിലൂടെ ഒഴിച്ചായിരുന്നു ആഘോഷം. റാഗിങ്ങെന്ന് പേരില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫിസും തൊടുപുഴ പൊലീസിനോട് വിശദീകരണം തേടി.
അട്ടപ്പാടിയില്‍ മധുവിന്‍റെ കൊലപാതകവുമായി താരതമ്യം ചെയ്താണ് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വൈദ്യുതി പോസ്റ്റില്‍ വിദ്യാര്‍ഥിയെ കെട്ടിയിട്ടിരിക്കുന്നത് . വിദ്യാര്‍ഥിയുടെ തലയില്‍ മുട്ടയും ചായക്കൂട്ടുകളും കരി ഓയിലും കൊണ്ട് അഭിഷേകം. അല്‍ അസ്ഹര്‍ കോളജിലെ വിദ്യാര്‍ഥികളുടെ കണ്ണില്ലാത്ത ക്രൂരത, റാഗിങ് എന്നിങ്ങനെയായിരുന്നു വിശേഷണങ്ങള്‍. വ്യാഴാഴ്ച രാത്രിയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. ആര്‍ട്സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുടെ പിറന്നാള്‍ ആഘോഷിച്ചതാണ് കൂട്ടുകാര്‍. കളി പക്ഷെ കാര്യമായ മട്ടാണ്. ദൃശ്യങ്ങള്‍ കണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് തൊടുപുഴ പൊലീസിനോട് വിശദീകരണം തേടി. സംഭവം അറിഞ്ഞില്ലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. സംഭവം നടന്ന സ്ഥലവും പൊലീസ് പരിശോധിച്ചു.
ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ പക്ഷെ കണ്ടെത്താനായില്ല. കേസെടുത്ത് അന്വേഷണം തുടരാനാണ് പൊലീസിന്‍റെ തീരുമാനം.