മധു നാടിറങ്ങിയത് വിശന്നിട്ട്, തല്ലിയത് കൊല്ലണമെന്നുറപ്പിച്ച്: തുറന്നടിച്ച് ജാനു

janu-reaction
SHARE

കേരളമനസാക്ഷിയെ പിടിച്ചുലച്ച വാർത്തയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ മല്ലന്റെ മകൻ മധുവിന്റെ മരണം. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കെട്ടിയിട്ട് മർദിച്ച് അവശനാക്കി, ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെ മധുവിനെ കെട്ടിയിട്ടിരിക്കുന്ന ചിത്രവും മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിപ്പിച്ചിരുന്നു. മനസാക്ഷിമരവിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് ആദിവാസി നേതാവ് സി.കെ.ജാനു മനോരമന്യൂസ്.കോമിനോട് പ്രതികരിക്കുന്നു. രൂക്ഷമായ ഭാഷയിൽ രോഷത്തോടെയായിരുന്നു ജാനുവിന്റെ പ്രതികരണം.

കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകനാണ് മധു. എനിക്ക് നേരിട്ട് അറിയാവുന്നതാണ് മധുവിനെ. മധുവിന് കുറച്ച് മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടിൽ താമസിക്കാറില്ല. നാട്ടുകാരെയും മനുഷ്യരെയും മധുവിന് ഭയമാണ്. വീട്ടിൽ നിന്നിറങ്ങിപ്പോയി കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുമൊക്കെയാണ് മധു കഴിയുന്നത്. വിശക്കുമ്പോൾ മാത്രം നാട്ടിലേക്ക് വരും. നാട്ടുകാർക്കെല്ലാം അറിയാവുന്ന വസ്തുതയുമാണിത്. മധുവിനെ അവർ തല്ലിയിട്ടുണ്ടെങ്കിൽ അത് കൊല്ലാൻ വേണ്ടി തന്നെയാണെന്നാണ് എന്റെ വിശ്വാസം. പ്രചരിപ്പിച്ച ദൃശ്യങ്ങൾ കണ്ടാൽ തന്നെ അത് മനസിലാകും. ഉടുതുണികൊണ്ടാണ് മധുവിന്റെ കൈകൾ കെട്ടിയിട്ടത്. തച്ചുകൊല്ലാനാണ് പോകുന്നതെന്ന് പോലും പാവത്തിന് മനസിലാക്കാനുള്ള കഴിവ് ഇല്ലായിരുന്നു. ഭക്ഷണം മോഷ്ടിച്ചതിന് മദ്യാസക്തിയുടെ പുറത്തുള്ള തല്ലൽ ആയിരുന്നെങ്കിൽ ഒന്നോരണ്ടോ തല്ലിന് ശേഷം വിട്ടയച്ചേനേമായിരുന്നു. ഇതുപക്ഷെ എത്ര പൈശാചികമായിട്ടാണ് മർദിച്ചിരിക്കുന്നത്. കൈയിലും കാലിലുമുള്ള പാടുകൾ കണ്ടില്ലേ? 

tribal-youth

ഫെയ്സ്ബുക്കിലിടാൻ വേണ്ടിയൊക്കെ ഇങ്ങനെ ചെയ്യുന്നതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്ക് അറിയില്ല. ആദിവാസി ആയതുകൊണ്ട് എന്തുചെയ്യാം തല്ലിക്കൊന്നാലും ആരും ചോദിക്കില്ലെന്നുള്ള ഭാവമാണ് ഓരോരുത്തർക്കും. മോഷ്ടിച്ചെങ്കിൽ തന്നെയും അവൻ വിശപ്പിനുള്ള ഭക്ഷണമല്ലേ മോഷ്ടിച്ചത്? വിശന്നിട്ടല്ലേ? അതിന് ഇങ്ങനെയാണോ ചെയ്യേണ്ടത്. ആരുടെയും പണവും സ്വർണ്ണവും ഒന്നുമല്ലല്ലോ പാവം കട്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇങ്ങനെയൊക്കെ ചെയ്താൽ ഇവിടെ കേരളത്തിൽ രോക്ഷം കൊള്ളല്ലാണല്ലോ? നമ്മുടെ ഇവിടെ ഇങ്ങനെയൊരു സംഭവം നടന്നത് മുഖമന്ത്രിയുടെ ശ്രദ്ധയിൽക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ആരാണ് പ്രതികൾ എന്നുള്ളത് വ്യക്തമാണ്. ഏത് എംഎൽഎയുടെ അനുയായികളാണെങ്കിലും അവർക്ക് ആരാണ് കൊല്ലാനുള്ള അനുവാദം നൽകിയത്. ഇവിടെ പൊലീസും നിയമവും പിന്നെ എന്തിനാണ്? എത്ര കൊമ്പന്മാരായാലും അവർക്കെതിരെ നടപടി ഉണ്ടായേതീരൂ. ആദിവാസികളെ ക്രൂരമായി കൊല്ലുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. ഇതിന് മുമ്പും പലരെയും പുഴക്കരയിലും കാട്ടിലുമൊക്കെ കൊന്നിട്ടുണ്ട്. അതെല്ലാം അ‍ജ്ഞാതമൃതദേഹങ്ങളായി അവശേഷിക്കുകയായിരുന്നു പതിവ്. മധുവിന്റെ മരണത്തിൽ മാത്രമല്ല അന്വേഷണം വേണ്ടത്, ഇതുപോലെയുള്ള ദാരുണമരണങ്ങളുടെയെല്ലാം പിന്നിലുള്ളവരെ കണ്ടെത്താൻ വേണ്ടുന്ന തരത്തിൽ അന്വേഷണത്തിന് ഉത്തരവിടണം. ഇനിയും ആദിവാസികൾ ഇങ്ങനെ ദാരുണമായി മരിച്ചുവീഴരുത്.– സി.കെ ജാനു പ്രതികരിച്ചു. 

MORE IN KERALA
SHOW MORE