കൊച്ചി നെടുമ്പാശേരി വിമാനത്താവളംവഴിയുള്ള സ്വർണക്കള്ളക്കടത്ത് വീണ്ടും സജീവമാകുന്നു. ഇന്നലെ ഗൾഫിൽനിന്നെത്തിയ രണ്ടുയാത്രക്കാരിൽനിന്നായി മുപ്പത്തിരണ്ടുലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. ജനുവരിയില്‍ മാത്രം പന്ത്രണ്ടുകിലോ സ്വർണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയത്.
ഒരിടവേളയ്ക്കുശേഷമാണ് നെടുമ്പാശേരി വിമാനത്താവളംവഴിയുള്ള സ്വർണക്കള്ളക്കടത്ത് സജീവമാകുന്നത്. ഇൻഡിഗോ വിമാനത്തിൽ ദുബായിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽനിന്നാണ് മുപ്പതുലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തത്. സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണം. സൗദി എയർലൈൻസിന്റെ വിമാനത്തിലെത്തിയ യാത്രക്കാരിനിൽനിന്ന് രണ്ടുലക്ഷം രൂപയുടെ സ്വർണവും പിടിച്ചെടുത്തു.
കഴിഞ്ഞ ജനുവരിയിൽമാത്രം പന്ത്രണ്ടുകിലോ സ്വർണം പിടിച്ചെടുത്തതോടെ കസ്റ്റംസ് വിമാനത്താവളത്തിലെ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. സാധാരണ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വിവരങ്ങളിലാണ് യാത്രക്കാരില്‍ പ്രത്യേക പരിശോധന നടത്താറുള്ളത്. എന്നാൽ യാത്രക്കാരൻ ഗ്രീൻചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി നടത്തിയ പരിശോധനയാണ് പുതിയ സ്വർണവേട്ടയ്ക്ക് വഴിവച്ചത്.