എന്‍ഡോസള്‍ഫാന്റെ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ സംഘം സമര്‍പ്പിച്ച ദുരിതബാധിതരുടെ പട്ടിക സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. മെഡിക്കല്‍ ക്യാംപില്‍ നിന്ന് തിരഞ്ഞെടുത്ത 1905 പേരുടെ പട്ടിക വിദഗ്ദ്ധസമിതി സമര്‍പ്പിച്ചെങ്കിലും 287 പേര്‍ മാത്രമാണ് അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടത്. ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞെന്ന് വരുത്തിതീര്‍ക്കനുള്ള ശ്രമമാണിതെന്ന് സമരസമിതി കുറ്റുപ്പെടുത്തുന്നു. മനോരമ ന്യൂസ് അന്വേഷണം.
ഇത് അത്തിക്കോത്ത് താഴത്തെവീട്ടില്‍ രാജന്‍.പാര്‍വതി ദമ്പതികളുടെ പൊന്നോമന ശ്രീരാജ്. ജനിച്ചനാള്‍ മുതല്‍ കിടന്ന കിടപ്പിലാണ് ഈ നാലുവയസുകാരന്‍. ദുരിതബാധിതരുടെ പട്ടിക പുതുക്കുന്നതിനായി കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപില്‍ ശ്രീരാജും പങ്കെടുത്തു. ഡോക്ടര്‍മാരുടെ വിദഗ്ദ്ധസംഘം തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന അറിയിപ്പും ലഭിച്ചു. എന്നാല്‍ സര്‍ക്കാര്‍ മുദ്രയോടെ അന്തിമ ലിസ്റ്റെത്തിയപ്പോള്‍ ഈ കുരുന്ന് പുറത്ത്.
ശ്രീരാജിനെപ്പോലെ പെരിയാട്ടടുക്കത്തെ സൗപര്‍ണികയും സര്‍ക്കാരിന്റെ ക്രൂരതയുടെ ഇരയാണ്. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വിദഗ്ദ്ധസംഘം രണ്ടുവട്ടം ശുപാര്‍ശ ചെയ്തിട്ടും ഈ എഴുവയസുകാരി എന്‍ഡോസള്‍ഫാന്റെ ഇരായാണെന്ന് ഇപ്പോഴും ഭരണകൂടം അംഗീകരിക്കുന്നില്ല. രണ്ടുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതോടെ ചികില്‍സയ്ക്ക് പോലും പണമില്ലാതെ ദുരിതക്കയത്തിലായി സൗപര്‍ണിക. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സഹായധനം ലഭിക്കും. ഒപ്പം സൗജന്യചികില്‍സയും. ലിസ്റ്റില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 287പേരില്‍ ഭൂരിപക്ഷവും 40 വയസിന് മുകളിലുള്ളവരാണ്. നിലവിലെ പട്ടികയിൽ അനഹർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിജിലസിന്റെ റിപ്പോര്‍ട്ടിന്മേല്‍ ഇപ്പോഴും നടപടികളൊന്നുമില്ല.