അഖിലേന്ത്യാ ക്വാട്ടയില്‍ മെഡിക്കല്‍ , എന്‍ജിനീയറിങ് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളും നേരത്തെ പഠിച്ചിരുന്ന സ്വകാര്യസ്വാശ്രയ കോളജുകള്‍ക്ക് നഷ്പരിഹാരം കൊടുക്കേണ്ടിവന്നു. പിഴഅടച്ചശേഷം മാത്രമാണ് ഇവര്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭിച്ചത്. സര്‍ക്കാര്‍ സവംബര്‍മാസത്തില്‍ പുറപ്പെടുവിച്ച ഉത്തരവാണ് സ്വകാര്യ കോളജുകള്‍ക്ക് പിഴ ഇനത്തില്‍ ലക്ഷങ്ങള്‍ പിരിക്കാന്‍ വഴി തുറന്നത്. ഉത്തരവിന്റെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു.
സംസ്ഥാന പ്രവേശന പരീക്ഷയിലൂടെ കേരളത്തിലെ എന്‍ജിനീയറിങ് കോളജുകളില്‍ ചേര്‍ന്ന പലകുട്ടികള്‍ക്കും അഖിലേന്ത്യാ ക്വാട്ടിയിലൂടെ സര്‍ക്കാര്‍ എന്‍ജീനീയറിങ്, മെഡിക്കല്‍കോളജുകളില്‍ പ്രവേശനം ലഭിച്ചു. ഇവര്‍ ടി.സിക്ക് അപേക്ഷിക്കുമ്പോഴാണ് നഷ്ടപരിഹാരമായി വലിയ തുക കോളജുകള്‍ ആവശ്യപ്പെടുക. സര്‍ക്കാരുമായുള്ള ധാരണപ്രകാരം ഇത് കുട്ടികളില്‍നിന്ന് നിര്‍ബന്ധമായി പിരിച്ചെടുക്കുകയാണ് കോളജുകള്‍. 75,000 രൂപ മുതൽ അഞ്ചര ലക്ഷം രൂപ വരെ ഇങ്ങനെ അടക്കേണ്ടി വന്നവരുണ്ട്. പരാതികള്‍ പരീക്ഷാ കമ്മിഷണരുടെയും സര്‍ക്കാരിന്റെയും മുന്നില്‍ കുന്നുകൂടി. ഇതോടെ സര്‍ക്കാര്‍ കുട്ടികളെ സഹായിക്കാനെന്ന മട്ടിലൊരു ഉത്തരവിറക്കി. പക്ഷെ ഇതില്‍ നിന്ന് സ്വകാര്യസ്വാശ്രയ കോളജുകളെ ഒഴിവാക്കി. നവംബര്‍ മുപ്പതിനാണ് ഈ ഉത്തരവിറങ്ങിയത്.
സര്‍ക്കാര്‍നിയന്ത്രിത കോളജുകളിലും എയ്ഡഡ് കോളജുകളിലും പഠിക്കുന്നവരെമാത്രം പിഴഅടക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇവര്‍ക്ക് അതുവരെ അടച്ച ഫീസും തിരികെ ലഭിച്ചു. സ്വകാര്യസ്വാശ്രയ കോളജുകളില്‍ നിന്ന് വിട്ടുപോയ അനേകം വിദ്യാര്‍ഥികളാകട്ടെ വന്‍തുക ഈ കോളജുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നു. നംബറിലെ ഈ ഉത്തരവിന് ചുവടുപിടിച്ചാണ് എന്‍ജിനീയറിങ് പഠനം നിറുത്തിപ്പോകുന്നവരുടെ പിഴതുക സംബന്ധിച്ച പുതിയ ഉത്തരവ് ഇറക്കിയത്. പുതിയ ഉത്തരവ് പ്രകാരവും സ്വകാര്യസ്വാശ്രയകോളജുകള്‍ക്ക് പിഴ വാങ്ങാനുള്ള ഒത്താശയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തു വിട്ടത്.