സിപിഎം സമ്മേളനത്തിൽ അരവണ വിതരണം: ന്യായീകരിച്ച് ജില്ലാ നേതൃത്വം

Thumb Image
SHARE

സി.പി.എം മാവേലിക്കര ഏരിയ സമ്മേളനത്തില്‍ ശബരിമല അരവണ വിതരണം ചെയ്തതിനെ ന്യായീകരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും പാര്‍ട്ടി ജില്ലാ നേതൃത്വവും. സംഭവം വിവാദമായതോടെ ഭക്തനായ ഒരാൾ അരവണ വാങ്ങിക്കുന്നതിൽ തെറ്റില്ലെന്ന് ബോര്‍ഡംഗം കെ.രാഘവന്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം സി.പി.എം മാവേലിക്കര ഏരിയാ സമ്മേളനത്തിനെത്തിയ പ്രതിനിധികൾക്ക് തിരുവതാകൂർ ദേവസ്വം ബോർഡ് അംഗവും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടിയേറ്റംഗവുമായ കെ. രാഘവൻ അരവണയും ഡയറിയും വിതരണം ചെയ്തിരുന്നു. പാർട്ടി വേദിയിലെ അരവണ വിതരണം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ വിവാദങ്ങളിൽ കഴമ്പില്ലെന്ന നിലപാടിലാണ് കെ.രാഘവൻ. പന്തളത്തുനിന്നാണ് 200 ടിൻ അരവണ താൻ വാങ്ങിയതെന്നും പതിമൂവായിരം രൂപ ഇതിനായി അടച്ചതായും കെ.രാഘവൻ പറഞ്ഞു. താൻ പണം നൽകി വാങ്ങിയ പ്രസാദം സമ്മേളത്തിൽ വിതരണം ചെയ്തതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

ബോർഡംഗം എന്ന നിലയിൽ പ്രതിവർഷം ലഭിക്കുന്ന ഡയറികളാണ് വിതരണം ചെയ്തതെന്നും രാഘവൻ പറഞ്ഞു. വിൽപനയ്ക്ക് വച്ചിരിക്കുന്ന അരവണ പണം നൽകി വാങ്ങി വിതരണം ചെയ്ത നടപടിയിൽ അസ്വാഭാവികതയില്ലെന്ന നിലപാടിലാണ് പാർട്ടി ജില്ലാ നേതൃത്വം. 

MORE IN KERALA
SHOW MORE